എടക്കര: ദേശീയപാതയോരങ്ങളിലെ മദ്യശാലകളും ബീവറേജ്സ് ഒൗട്ട്ലെറ്റുകളും അടച്ചുപൂട്ടിയതോടെ വ്യാജമദ്യത്തിന്റെ ഒഴുക്കു തടയാൻ എക്സൈസ് വകുപ്പ് പരിശോധന കർശനമാക്കി. ഏപ്രിൽ ഒന്നാം തിയതി മുതൽ ആരംഭിച്ച സ്പെഷൽ ഡ്രൈവ് ഈ മാസം ഇരുപതു വരെ തുടരും.
ഓണം, ക്രിസ്മസ് വേളകളിൽ മാത്രമാണ് എക്സൈസ് സ്പൈഷൽ ഡ്രൈവുകൾ നടത്താറ്. എന്നാൽ മദ്യനിരോധനവും മലപ്പുറം ഉപതെരഞ്ഞെടുപ്പും പ്രമാണിച്ചാണ് പ്രത്യേക പരിശോധന നടത്തുന്നത്. കിഴക്കൻ മേഖലയിൽ അന്തർസംസ്ഥാന പാതയായ നാടുകാണിച്ചുരം വഴിയുള്ള മദ്യക്കടത്ത് തടയാൻ പ്രത്യേക സംഘം കർശന വാഹന പരിശോധന തുടങ്ങി.
മലയോരങ്ങളിൽ വ്യാജമദ്യ നിർമാണവും വിൽപ്പനയും തടയുന്നതിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ അതാത് റേഞ്ചുകളുടെ പരിധിയിലെ ഉദ്യോഗസ്ഥർ പരിശോധനകൾക്ക് നേതൃത്വം നൽകും. ഇതിനു പുറമെ വനയോര മേഖലകളിൽ വ്യാജമദ്യ നിർമാണം തടയുന്നതിനു വനംവകുപ്പുമായി ചേർന്നു പരിശോധനകൾ നടത്തും.
ജില്ലയിൽ തിരൂരിൽ മാത്രമാണ് ബീവറേജ്സ് കോർപറേഷന്റെ ചില്ലറ വിൽപ്പന ശാലയുള്ളത്. നിലന്പൂർ മേഖലയിൽ രണ്ടു ബീവറേജ്സ് ഒൗട്ട്ലെറ്റുകളും നാല് ബിയർ പാർലറുകളും കോടതി ഉത്തിവിനെത്തുടർന്ന് അടച്ചുപൂട്ടിയിട്ടുണ്ട്.
എന്നാൽ ഗൂഡല്ലൂർ താലൂക്കിൽ കോടതി റോഡിൽ ഒരു ബാറും ഉപ്പട്ടിയിലും മണ്ണുവയലും തമിഴ്നാട് ബീവറേജ്സ് കോർപറേഷന്റെ ഒരോ ഒൗട്ട്ലെറ്റുകളും പ്രവർത്തിക്കുന്നുണ്ട്. നിലന്പൂർ മേഖലയിൽ നിന്നു ഗൂഡല്ലൂർ ഭാഗത്തേക്ക് വാഹന സൗകര്യമുള്ളതിനാൽ മദ്യപർ തമിഴ്നാട്ടിലേക്കു വ്യാപകമായി എത്തിത്തുടങ്ങിയിട്ടുണ്ട്. ഇവിടെനിന്നു മലപ്പുറം ജില്ലയിലേക്ക് മദ്യമൊഴുകാൻ കൂടുതൽ സാധ്യതകളാണുള്ളത്. എക്സൈസ് വകുപ്പിന്റെ പരിശോധനക്ക് പുറമെ നാടുകാണിച്ചുരത്തിൽ പോലീസിന്റെ പരിശോധനയും നടക്കുന്നുണ്ട്.
വ്യാജമദ്യം തടയാൻ പരിശോധന ശക്തം
12:30 AM Apr 05, 2017 | Deepika.com