മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിലെ ലിഫ്റ്റുകൾ നിത്യനിദ്രയിലായിട്ടു കാലംകുറച്ചായി. രോഗികളെ മുകളിലെ നിലയിലേക്കു കൊണ്ടുപോകുന്നത് സ്ട്രെച്ചറിലും വീൽചെയറിലും കിടത്തിയും ഇരുത്തിയുമൊക്കെയാണ്. ഉന്തിക്കൊണ്ടുപോകേണ്ട ഗതികേട് കൂട്ടിരിപ്പുകാർക്കും.
ലിഫ്റ്റുകൾ നന്നാക്കുമെന്ന പ്രഖ്യാപനം വാക്കുകളിൽ മാത്രമൊതുങ്ങിയിട്ടു കാലമേറെയായി. 17 ലിഫ്റ്റുകളിൽ ഒരെണ്ണം മാത്രമാണു പ്രവർത്തിക്കുന്നത്. ഇതാകട്ടെ രോഗികൾക്കുള്ളതല്ല. 15 ബ്ലോക്കുകളിലായി 45ഓളം വിഭാഗങ്ങളും ഐസിയുകളും ഓപ്പറേഷൻ തീയറ്ററുകളും പ്രവർത്തിക്കുന്ന ഇവിടെ പല വിഭാഗങ്ങളും പല നിലകളിലായിട്ടാണ്. ഇവിടേക്കെല്ലാം നടന്നുപോകേണ്ട അവസ്ഥയിലാണ് രോഗികളും ബന്ധുക്കളും.
ഓപ്പറേഷൻ തീയറ്ററിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്തു തലച്ചുമടായി തീയറ്ററുകളിലെത്തിക്കേണ്ടതാണു മറ്റൊരു ഗതികേട്. തീപ്പൊള്ളലേറ്റു വരുന്നവരേയും പ്രസവിച്ച സ്ത്രീകളേയും നവജാത ശിശുക്കളേയുമൊക്കെ മുകളിലെ നിലകളിലേക്കും താഴത്തേക്കും കൊണ്ടുവരാൻ ലിഫ്റ്റില്ലാത്തതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആക്ഷേപമുണ്ട്.
രണ്ടുവർഷത്തെ മെയിന്റനൻസ് അലവൻസായി ഒരു കോടിയിൽ താഴെ രൂപ നല്കാനുള്ളതു കുടിശികയായതിനാലാണു ലിഫ്റ്റുകൾ നന്നാക്കാത്തത്. പിഡബ്ല്യുഡിയാണോ മെഡിക്കൽ കോളജാണോ ഇതിനു ഫണ്ട് നല്കേണ്ടതെന്ന കാര്യവും തർക്കത്തിലാണ്.
ലിഫ്റ്റ് കേടായതിനാൽ ലിഫ്റ്റ് ഓപ്പറേറ്റർമാർക്കു സുഖമാണ്. പണിയൊന്നുമില്ല. ദുരിതം എന്നും രോഗികൾക്കു മാത്രമാണ്.
മെഡിക്കൽ കോളജിൽ ലിഫ്റ്റ് സ്വപ്നങ്ങളിൽ മാത്രം
12:54 AM Mar 31, 2017 | Deepika.com