വേങ്ങര: കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനു മുസ്ലിംലീഗിലെ ഇ.അഹമ്മദിനു ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിക്കൊടുത്ത നിയോജകമണ്ഡലമാണ് വേങ്ങര.
നാട്ടുകാരനായ പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാർഥിയാകുന്പോൾ ലീഗിനു പ്രതീക്ഷ വാനോളമാണ്. രണ്ടുതവണ കുഞ്ഞാലിക്കുട്ടിയെ നിയമസഭയിലേക്ക് തെരഞ്ഞെടുത്ത മണ്ഡലം രൂപംകൊണ്ടതുമുതൽ യുഡിഎഫിന്റെ ശക്തികേന്ദ്രമാണ്. അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പിൽ കോട്ടയ്ക്ക് ഒരിളക്കവുമുണ്ടാകില്ലെന്നാണ് ലീഗ് പ്രവർത്തകരുടെ ഉറച്ച ആത്മവിശ്വാസം. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ 72,181 വോട്ടു നേടിയാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയം. 38,057 വോട്ടുകളുടെ ഭൂരിപക്ഷം.
എതിർസ്ഥാനാർഥിയായ പി.പി.ബഷീറിനു 34,124 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർഥി പി.ടി.ആലിഹാജിക്ക് 7,055 വോട്ടുകളാണ് നേടിയത്. എസ്്ഡിപിഐയുടെ കല്ലൻ അബൂബക്കറിനു 3,049 വോട്ടുകൾ ലഭിച്ചത്. 2008ലാണ് വേങ്ങര മണ്ഡലം രൂപംകൊണ്ടത്. ഒതുക്കുങ്ങൽ, ഉൗരകം, കണ്ണമംഗലം, പറപ്പൂർ, വേങ്ങര, എആർ നഗർ എന്നീ തദ്ദേശസ്ഥാപനങ്ങളാണ് മണ്ഡലത്തിലുള്ളത്. തദ്ദേശതെരഞ്ഞെടുപ്പിലെ കല്ലുകടികളാണ് യുഡിഎഫിനുള്ള ചെറിയ ആശങ്ക. ഒതുക്കുങ്ങൽ, ഉൗരകം, കണ്ണമംഗലം, വേങ്ങര, എആർ നഗർ തുടങ്ങിയ പഞ്ചായത്തുകൾ ഭൂരിപക്ഷത്തോടെ ലീഗ് ഭരണം കൈയാളുന്നു.
ലീഗിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിലെ പറപ്പൂർ പഞ്ചായത്തിൽ ജനകീയമുന്നണിയാണ് വിജയിച്ചത്. പഞ്ചായത്തുതെരഞ്ഞെടുപ്പിലെ വിള്ളലുകൾ മുതലെടുക്കാനാണ് എൽഡിഎഫിന്റെ ശ്രമം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ.അഹമ്മദ് 1,94,739 വോട്ടുകളുടെ വൻഭൂരിപക്ഷത്തിനു 42,632 വോട്ടുകളാണ് വേങ്ങര മണ്ഡലം സംഭാവന നൽകിയത്. ഇ.അഹമ്മദിന് 60323 ഉം പി.കെ.സൈനബയ്ക്ക് 17,691 വോട്ടുകളുമാണ് വേങ്ങര മണ്ഡലത്തിൽനിന്ന് ലഭിച്ചത്.
എസ്ഡിപിഐ സ്ഥാനാർഥി നസറുദ്ദീൻ എളമരത്തിനു 9058 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർഥി എൻ.ശ്രീപ്രകാശ് 5,638 വോട്ടുകളും വെൽഫയർ പാർട്ടിയുടെ പ്രഫ.പി.ഇസ്മായിൽ 3210 വോട്ടുകളും നേടി.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തെത്തിയ എസ്ഡിപിഐയും 3210 വോട്ടുകൾ നേടിയ വെൽഫയർപാർട്ടിയും ഇത്തവണ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.
മലപ്പുറം അങ്കം: പതറാതെ വേങ്ങര
11:37 PM Mar 30, 2017 | Deepika.com