കൊണ്ടോട്ടി: ശരീരം തളന്നു വീൽചെയറിൽ കഴിയുന്പോഴും തളരാത്ത നിശ്ചയ ദാർഢ്യത്തോടെ ജീവിക്കാനായി അവരൊരുക്കിയ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറെ. കൊണ്ടോട്ടി, തുറക്കൽ, പനയംപറന്പിലെ ബിസ്മി പാലിയേറ്റീവ് കെയർ റിഹാബിലിറ്റേഷൻ ആൻഡ് ഇന്നോവേഷൻ സെന്ററിലെ ശരീരം തളർന്നവർ നിർമിച്ച വിവിധ ഉത്പന്നങ്ങളാണ് ഒറ്റയടിക്ക് വിറ്റഴിഞ്ഞത്.
വാഷിംഗ് പൗഡർ, ഫ്ളോർക്ലീനർ, ഫിനോൾ ഉത്പന്നങ്ങളാണ് ഇവർ സ്വയം നിർമിച്ചത്. പ്രൈസ് എന്ന പേരിൽ ഇറക്കിയ ഉത്പന്നങ്ങൾ ഇനി മുതൽ സെന്ററിനോടു ചേർന്നുള്ള ഷട്ടർ റൂമിൽ വിൽപ്പനയ്ക്ക് വയ്ക്കാനാണ് തീരുമാനം. സെന്ററിൽ നടന്ന ഭിന്നശേഷി സംഗമത്തിൽ വിപ്പണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സറീന ഹസീബ് നിർവഹിച്ചു. വിൽപനയിൽ നിന്നുള്ള വരുമാനം ഇവരുടെ ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കുമെന്ന് ബിസ്മി സെക്രട്ടറി മച്ചിങ്ങലകത്ത് ബഷീർ പറഞ്ഞു. ഡോ.ഉമ്മർ അധ്യക്ഷതവഹിച്ചു. കെ.ഇന്പിച്ചിബാവ ക്ലാസെടുത്തു. ഡോ.ഷഹൻഷാ, കെ.അബ്ദുറഹിമാൻ മാസ്റ്റർ, മുസ്തഫ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
വീൽചെയറിൽ ഇരുന്നു നിർമിച്ച ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറെ
11:37 PM Mar 30, 2017 | Deepika.com