പത്തനംതിട്ട: കല്ലടയാറിനു കുറുകെ കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിന്റെ തകർച്ചയ്ക്കു കാരണം നിർമാണത്തിലെ പാളിച്ചയെന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം റിപ്പോർട്ടു നൽകി. പൊതുമരാമത്ത് മന്ത്രിക്കു ലഭിച്ച വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾക്കായി പോലീസ് വിജിലൻസിനു കൈമാറാനാണ് തീരുമാനം.
പാലം തകരാനുണ്ടായ കാരണങ്ങൾ സംബന്ധിച്ച് പോലീസ് വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി ജി. സുധാകരൻ കഴിഞ്ഞദിവസം വ്യക്തമാക്കി. ഏനാത്ത് പാലത്തിന്റെ തകർച്ച ശ്രദ്ധയിൽപെട്ടതിനേ തുടർന്ന് ചെന്നൈ ഐഐടി വിദഗ്ധൻ ഡോ.അരവിന്ദ് ഉൾപ്പെടെയുള്ള വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധന നടത്തിയിരുന്നു.
തുടർന്ന് തകർച്ചയുടെ കാരണങ്ങൾ കണ്ടെത്താനും അപാകതകൾ പരിശോധിക്കാനുമായി പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തുകയായിരുന്നു.
18 വർഷം മാത്രം പ്രായമുള്ള പാലത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തലുകൾ ഗൗരവമുള്ളതായതിനാലാണ് അന്വേഷണം പോലീസ് വിജിലൻസിനു കൈമാറുന്നത്.പാലത്തിന്റെ തൂണുകൾ പാറയിൽ ശരിയായി ഉറപ്പിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവും മേൽനോട്ടത്തിന്റെ അഭാവവും വ്യക്തമാണ്. കരാറുകാരന്റെ നിരുത്തരവാദിത്വവും ഉദാസീനതയുടെ നിർമാണത്തിൽ ഉണ്ടായതായും ആദ്യഘട്ടത്തിൽ തന്നെ പാളിച്ചയായതായും അനുമാനിക്കപ്പെടുന്നു. ശക്തമായ മണൽവാരൽ കാരണം അഞ്ചു മീറ്റർവരെ മണ്ണു കവചനം ഒഴുകിപ്പോയി. ഇതോടെ പാലത്തിന്റെ അടിത്തറയ്ക്കു സംരക്ഷണം നഷ്ടപ്പെട്ടു.
ഇതിനു കാരണക്കാരായവരെ ക്രിമിനൽ കുറ്റവാളികളായി കാണണമെന്നും മന്ത്രി സുധാകരൻ അഭിപ്രായപ്പെട്ടു. പൊതുമുതൽ നശിപ്പിക്കുന്നതിനു കാരണക്കാരായവരെ കണ്ടെത്തി സിവിലായും ക്രിമിനലായുമുള്ള ശിക്ഷാനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിർമാണത്തിലെ മറ്റു ചില പാകപ്പിഴകൾ കൂടി പൊതുമരാമത്ത് വിജിലൻസ് കണ്ടെത്തിയ സാഹചര്യത്തിൽ ഇവയെക്കുറിച്ച് വിശദമായി പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താൻ പോലീസ് വിജിലൻസിന് ഉത്തരവ് നൽകുകയായിരുന്നു. അന്വേഷണം നിർമാണ മേഖലയ്ക്ക് ഒരു പാഠമാകണമെന്നും പാലം നിർമാണങ്ങളിൽ ജാഗ്രത വർധിപ്പിക്കാനിടയാകണമെന്നും മന്ത്രി പറഞ്ഞു.ഏനാത്ത് താത്കാലിക ബെയ്ലി പാലം ഏപ്രിൽ 15നകം ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്ന് സുധാകരൻ പറഞ്ഞു. ബെയ്ലി പാലത്തിനുവേണ്ട അബട്ട്മെന്റും അപ്രോച്ച് റോഡും പൂര്ത്തിയായി. പണികൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. നിർമാണ സാമഗ്രികൾ മുഴുവൻ എത്തിയിട്ടുണ്ട്. കരസേനയും സജ്ജമാണ്. ബെയ്ലി പാലം പൂർത്തിയായാൽ ചെറുവാഹനങ്ങളുടെ യാത്ര സാധ്യമാകും.
പ്രധാന പാലം ബലപ്പെടുത്തുന്ന ജോലികളും നടന്നുവരുന്നു. ഓഗസ്റ്റ് അവസാനത്തോടെ ഇതു പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
നിർമാണത്തിലെ പാളിച്ചയെന്ന് പൊതുമരാമത്ത് വിജിലൻസ് റിപ്പോർട്ട്
11:06 PM Mar 30, 2017 | Deepika.com