തിരുവല്ല: ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഫാൻസി കടകളിൽ ലഭ്യമായ ചൈനീസ് പടക്കങ്ങൾ ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു.
തിരുവല്ലയിലെ കുരിശുകവലയ്ക്കു സമീപവും തിരുവല്ല ചന്തയ്ക്കു സമീപവും പ്രവർത്തിക്കുന്ന മൂന്ന് വൻകിട ഫാൻസി മൊത്തവ്യാപാര സ്ഥാപനങ്ങളിൽ എത് സമയത്തും ചൈനീസ് പടക്കങ്ങൾ ലഭ്യമാണ്. എന്നാൽ ആകെ 15 കിലോ രാസവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള പടക്കങ്ങൾ മാത്രം സൂക്ഷിക്കാൻ അനുമതിയുള്ളപ്പോൾ കിലോകണക്കിന് തൂക്കം വരുന്ന ചൈനീസ് പടക്കങ്ങളാണ് ഇവർ വിൽക്കുന്നത്.
കുരിശ് കവലക്ക് സമീപം പെട്രോൾ പന്പ്, മണ്ണെണ്ണ വിതരണം ചെയ്യുന്ന മൊത്തവ്യാപാരശാല എന്നിവയ്ക്ക് നടുവിലാണ് രണ്ടു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. തിരുവല്ല രാമപുരം ചന്തയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഫാൻസി മൊത്തവ്യാപാര സ്ഥാപനങ്ങളിലും വൻതോതിൽ ചൈനീസ് പടക്കശേഖരം വിൽക്കപ്പെടുന്നു.
പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ പടക്ക വിപണിയിൽ ഏർപ്പെടുത്തുന്പോഴും അപകടസാധ്യതയുള്ള ചൈനീസ് പടക്കങ്ങളെ ഇവയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. തിരക്ക് കൂടിയ നഗരവീഥികളിൽ ഏതുനിമിഷവും പൊട്ടിത്തെറി ഉണ്ടാകാൻ സാധ്യതയുള്ള ഇത്തരം സ്ഥാപനങ്ങൾ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പൊതുനിരത്തിന് സമീപമാണ് പ്രവർത്തിക്കുന്നത്.
ശബ്ദം നിയന്ത്രിതമെങ്കിലും മാരക പ്രഹരശേഷിയുള്ള ഇനങ്ങളാണ് ഇവയിലധികവുമെന്ന് ആക്ഷേപമുണ്ട്.കേരളത്തിലേക്ക് എത്തുന്ന ചൈനീസ് പടക്കങ്ങളിൽ നിരോധിത രാസവസ്തുക്കളുടെ ചേരുവ ഉണ്ടെന്നും അടുത്തയിടെ നടന്ന പഠനങ്ങളിലുണ്ട്. ചൈനീസ് പടക്കങ്ങളിൽ വലിയതോതിൽ സൾഫറും പൊട്ടാസ്യവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഇതു രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് 1966 മുതൽ എക്സ്പ്ലോസീവ് നിയമപ്രകാരം ഭാരതത്തിൽ നിരോധിച്ചിട്ടുണ്ട് എന്നിരിക്കെയാണ് കടുത്ത നിയമലംഘനം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത്. ഇത്രയും സെൻസിറ്റീവായ രാസവസ്തുക്കളുടെ മിശ്രിതമാണ് കേരളത്തിലെത്തുന്ന ചൈനീസ് പടക്കങ്ങളിൽ ഉപയോഗിക്കുന്നത്. ഒരേസമയം, 15 കിലോഗ്രാം വരെയുള്ള വെടിമരുന്ന് ഉപയോഗിക്കാനുള്ള ലൈസൻസ് നൽകുന്നതു ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്വത്തിലാണ്
ചൈനീസ് പടക്കങ്ങളുടെ വില്പന വ്യാപകം
11:06 PM Mar 30, 2017 | Deepika.com