റാന്നി: പുല്ലൂപ്രം ബാലികാസദനത്തിലെ അന്തേവാസിയുടെ മരണം സ്ത്രീക്കു നേരേയുള്ള പൈശാചികതയുടെ മറ്റൊരു മുഖമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം സൂസൻ കോടി.
അന്പിളിയുടെ മരണം കേസ് അട്ടിമറിച്ച നടപടിയിൽ പ്രതിഷേധിച്ചും കുറ്റക്കാരെ ഉടൻ അറസ്റ്റു ചെയ്യണമെന്നും ബാലികാസദനത്തിലെ അന്തേവാസികളായ മറ്റ് പെണ്കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പുല്ലൂപ്രം ബാലികാസദനത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചിച്ചത്.അന്പിളിയുടെ മരണം ഒതുക്കി തീർക്കാൻ കൂട്ടു നിന്നത് അന്നത്തെ പോലീസാണ്. യുഡിഎഫ് സർക്കാർ ഭരിക്കുന്പോൾ പീഡനക്കേസുകൾ കുഴിച്ചുമൂടപ്പെടുകയായിരുന്നെന്നും സൂസൻ കോടി പറഞ്ഞു.
2015 ഫെബ്രുവരി അഞ്ചിനാണ് അങ്ങാടി പുല്ലൂപ്രം കൃഷ്ണകൃപാ ബാലികാസദനത്തിലെ അന്തേവാസിയായിരുന്ന പുതുശേരിമല തേവാരപ്പുഴയിൽ അന്പിളി മരിച്ചത്.
ഇലന്തൂർ ഗവൺമെന്റ് കോളജ് വിദ്യാർഥിയായിരുന്ന അന്പിളി ഹൃദയസംബന്ധമായ അസുഖത്തേ തുടർന്ന് മരിച്ചെന്നാണ് അന്ന് പോലീസും അനാഥാലയം അധികൃതരും ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്.
മരണം കൊലപാതകമാകാനാണ് സാധ്യതയെന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോ. കെ. ശശികലയുടെ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും ഇത് അന്വേഷിക്കുന്ന തരത്തിൽ യാതൊരു നടപടിയും അന്നത്തെ പോലീസ് സ്വീകരിച്ചിരുന്നില്ല. രാവിലെ 11 ന് അങ്ങാടി മർത്തോമ്മാ ആശുപത്രി ജംഗ്ഷനിൽ നിന്നാണ് ബാലികാ സദനത്തിലേക്ക് മാർച്ച് നടത്തിയത്.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജോബി ടി. ഈശോ അധ്യക്ഷത വഹിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. നിർമലാദേവി, സെക്രട്ടറി കോമളം അനിരുദ്ധൻ, ഏരിയ പ്രസിഡന്റ് ഗിരിജ മധു, സെക്രട്ടറി ലീലാഗംഗാധരൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം. ആർ. വൽസകുമാർ, എസ്എഫ്ഐ ഏരിയ സെക്രട്ടറി ജിതിൻ രാജ്, സിപിഎം ഏരിയകമ്മിറ്റിയംഗങ്ങളായ കെ. കെ. സുരേന്ദ്രൻ, ജോർജ് ഫിലിപ്പ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിം സഖറിയ, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ, സബിത ബിജു, പൊന്നി തോമസ്, വിവിൻ മാത്യു, നിസാംകുട്ടി എന്നിവർ പ്രസംഗിച്ചു.
ബാലികാസദനത്തിലെ പെൺകുട്ടിയുടെ മരണം: മാർച്ച്, പ്രതിഷേധം
11:05 PM Mar 30, 2017 | Deepika.com