പത്തനംതിട്ട: ആറന്മുള മിച്ചഭൂമിക്കേസ് ഏപ്രിൽ 19ന് പരിഗണിക്കാനായി മാറ്റിവച്ചു. എൽഡിഎഫ് സർക്കാർ വന്നതിനുശേഷം പുതുതായി രൂപീകരിച്ച ബോർഡ് എഡിഎം. അനു എസ്. നായരുടെ നേതൃത്വത്തിലാണ് ആദ്യയോഗം ചേർന്നത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ആറന്മുള മിച്ചഭൂമി കേസ് താലൂക്ക് ലാൻഡ് ബോർഡ് വീണ്ടും പരിഗണിക്കുന്നത്.
എല്ലാ വിഭാഗത്തിന്റെയും വാദം കേട്ട് രണ്ട് യോഗങ്ങൾക്കുള്ളിൽ തീരുമാനം എടുക്കാനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് ബോർഡ് വ്യക്തമാക്കി.2013ലാണ് ഇത് സംബന്ധിച്ച് കോടതി നിർദേശം നൽകിയത്.
ആറന്മുള വിമാനത്താവളത്തിനു വേണ്ടി വ്യവസായി ഏബ്രഹാം കലമണ്ണിലിന്റെ കൈവശം ഇരുന്ന 232 ഏക്കർ ഭൂമി വിമാനത്താവള കന്പനിയായ കെ. ജി. എസ്. ഗ്രൂപ്പ് വാങ്ങിയിരുന്നു. എന്നാൽ 2013 ൽ അന്നത്തെ കളക്ടർ ഈ വില്പന ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തി റദ്ദാക്കിയിരുന്നു.
ഇതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം ആദ്യ ഉടമയായ ഏബ്രഹാം കലമണ്ണിൽ തന്നെയെത്തി. ഇദ്ദേഹം പരിധിയിൽ കവിഞ്ഞ് ഭൂമി കൈവശം വെച്ചതിന് കേസ് എടുത്തിരുന്നു.അന്ന് താലൂക്ക് ലാന്റ് ബോർഡ് 232 ഏക്കർമിച്ചഭൂമിയായി പ്രഖ്യാപിച്ചു.
ഇത് ചട്ടപ്രകാരമല്ലെന്ന് കാണിച്ച് കെജിഎസ് ഗ്രൂപ്പും ഏബ്രഹാമും ഹൈക്കോടതിയെ സമീപിച്ചു. മിച്ചഭൂമി പ്രഖ്യാപനം റദ്ദാക്കിയ ഹൈക്കോടതി താലൂക്ക് ലാൻഡ് ബോർഡ് വീണ്ടും വിഷയം പരിഗണിക്കാൻ നിർദേശിക്കുകയായിരുന്നു.
വ്യാഴാഴ്ച ബോർഡ് മുന്പാകെ കെജിഎസ് ഗ്രൂപ്പിന്റെയും ഏബ്രഹാം കലമണ്ണിലിന്റെയും അഭിഭാഷകർ ഹാജരായി രേഖകൾ സമർപ്പിച്ചു.വിഷയത്തിന്റെ വിശകലനങ്ങളിലേക്ക് കടന്നില്ലന്ന് ബോർഡംഗം ഓമല്ലൂർ ശങ്കരൻ അറിയിച്ചു. വരുംയോഗങ്ങൾ എല്ലാവാദങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ മുൻബോർഡ് എല്ലാവരുടെയും വാദങ്ങൾ കേട്ടിരുന്നതാണെന്നും തീരുമാനം വൈകിക്കുന്നത് ശരിയല്ലന്നും വിമാനത്താവള വിരുദ്ധസമരസമിതി കണ്വീനർഷാജി ചാക്കോ പറഞ്ഞു. എന്നാൽ സംസ്ഥാന സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് ഭൂമി വാങ്ങി പദ്ധതിയുമായി മുന്നോട്ട് പോയതെന്ന് വിമാനത്താവളകന്പനി വാദിക്കുന്നു.
ആറന്മുള മിച്ചഭൂമികേസ് 19നു വീണ്ടും പരിഗണിക്കും
11:01 PM Mar 30, 2017 | Deepika.com