കോന്നി വനംവകുപ്പും കോന്നി ആനത്താവളം പരിസരവും രാജുവിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അന്ത്യയാത്രയ്ക്കുള്ള വേദിയും വനംവകുപ്പ് ഓഫീസ് പരിസരംതന്നെയായത് യാദൃച്ഛികം.
വനംവകുപ്പിൽ മുന്പ് ലോഡിംഗ് തൊഴിലാളിയായിരുന്നു ഇന്നലെ അപകടത്തിൽ മരിച്ച മുരുപ്പേൽ രാജു ജോൺ. ഇപ്പോൾ ജോലിയില്ലെങ്കിലും പ്രഭാത സവാരിക്കായി ഇറങ്ങുന്ന ഇദ്ദേഹം വനം റേഞ്ച് ഓഫീസ് പരിസരത്തും ആനത്താവളം പരിസരത്തുമൊക്കെ ഏറെ നേരം വിശ്രമിക്കുകയും സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തശേഷമേ മടങ്ങാറുള്ളൂ. പതിവുപോലെ ഇത്തരത്തിൽ ഇന്നലെയും വനംവകുപ്പ് ഓഫീസ് പടിക്കെട്ടിൽ ഇരിക്കുന്പോഴാണ് ഉഗ്രശബ്ദത്തോടെ മുറ്റത്തുനിന്ന് വാകമരം കടപുഴകി വീണത്.
അപകടത്തിൽപെടാതിരിക്കാൻ ഓടിമാറിയെങ്കിലും രാജു മരത്തിനടിയിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന രാജു എല്ലാ ആരാധനാലയങ്ങൾക്കു മുന്പിലെത്തിയും പ്രാർഥന നടത്താറുണ്ട്. നാട്ടുകാർക്കിടയിലും ഇദ്ദേഹം പ്രിയങ്കരനായിരുന്നു.
വനം ഓഫീസ് പടിക്കൽത്തന്നെ രാജുവിന് അന്ത്യയാത്ര
11:01 PM Mar 30, 2017 | Deepika.com