അശാസ്ത്രീയ വനവത്കരണം അപകടത്തിനു കാരണമായെന്ന്
11:01 PM Mar 30, 2017 | Deepika.com
കോന്നി: അപകടത്തിനു കാരണം വനംവകുപ്പിന്റെ അശാസ്ത്രീയമായ വനവത്കരണമെന്ന് ആക്ഷേപം. കോന്നി ആനക്കൂടിനു സമീപം വനം റേഞ്ച് ഓഫീസ് പരിസരത്തുനിന്ന് ഇന്നലെ രാവിലെ വാകമരം വീണ് ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തേ തുടർന്ന് വനംവകുപ്പിനെതിരേ ആക്ഷേപം ഉയരുകയാണ്.സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി വനംവകുപ്പ് നാട്ടിൽ നട്ടുപിടിപ്പിച്ച വാകമരങ്ങളാണ് അടുത്ത കാലത്ത് കോന്നിയിൽ ഉണ്ടായ പല ദുരന്തങ്ങൾക്കും ഇടവരുത്തിയത്. ഇന്നലെ രാവിലെ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിനുമുന്നിൽ നിന്ന വാകമരം വീണാണ് ഒരാൾ മരിച്ചത്. ഈ മരം ഒരുവർഷമായി ദ്രവിച്ചുനിൽക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മരത്തിന്റെ ഒരുഭാഗത്ത് വലിയ പോടുണ്ടായിരുന്നതായും പറയപ്പെടുന്നു. ഇത്തരത്തിലുള്ള പതിനഞ്ചിലധികം വാഗമരങ്ങളാണ് കോന്നി ആനകൂടിനു സമീപവും പാർക്കിംഗ് ഗ്രൗണ്ടിലുമായി നൽക്കുന്നത്. ഇതിൽ മൂന്ന് മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായും സമീപവാസികൾ പറഞ്ഞു.ഒന്നര വർഷം മുന്പ് കോന്നി റിപ്പബ്ലിക്കൻ സ്കൂളിനു മുൻവശം വാഗമരം വീണ് ഒരാൾ മരിച്ചിരുന്നു. അന്ന് വാഗമരങ്ങൾ വെട്ടിമാറ്റണമെന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇവിടെതന്നെ ഏഴുമാസം മുന്പ് ബൈക്ക് യാത്രികന്റെ മുകളിലേക്ക് മരം വീണിരുന്നു. അപകടത്തിൽ അയാളുടെ കാലിന് ഗുരുതരമായ പരിക്കേറ്റു. വേഗത്തിൽ വളരും എന്നതിനാലാണ് വനവത്കരണത്തിന്റെ ഭാഗമായി വാകമരങ്ങൾ നട്ടുപിടിപ്പിക്കാൻ വനം വകുപ്പ് തയാറാകുന്നത്. വളർന്ന് പന്തലിക്കുന്ന മരത്തിന് ധാരാളം ശാഖകൾ ഉണ്ടാകും. എന്നാൽ സോഫ്റ്റ് വുഡ് ഇനത്തിൽപ്പെടുന്ന ഈ മരത്തിന് കട്ടി വളരെ കുറവായതിനാൽ ശാഖകൾ കൂടുന്തോറും മരം ഒടിഞ്ഞുവീഴാനുള്ള സാധ്യത ഏറെയുണ്ട്. ചില മരങ്ങൾ പിളർന്നുവീഴാറുണ്ടെന്നും നാട്ടുകാർ വെളിപ്പെടുത്തി. പ്രത്യക്ഷത്തിൽ വലിയതടിയാണെങ്കിലും വേനൽകഴിഞ്ഞുണ്ടാകുന്ന മഴയിൽ പലപ്പോഴും ഇവ കടപുഴകാറുണ്ട്. കൂടാതെ മണ്ണിലെ ജലാംശത്തെ ഇവ ധാരാളമായി വലിച്ചെടുക്കുന്നതിനാൽ സമീപ സ്ഥലങ്ങളിൽ ജലദൗർലഭ്യം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.പല നിറങ്ങളിലുണ്ടാകുന്ന പൂക്കൾ വാകമരത്തിന്റെ പ്രത്യേകതയാണ്. ഇതിൽ ചുവന്ന പൂവുള്ള വാകമരത്തിന് കട്ടി നന്നെ കുറവാണെന്ന് വിദഗ്ധർ പറയുന്നു. ഇത്തരം മരങ്ങളാണ് പുനലൂർ - മൂവാറ്റുപുഴ റോഡിൽ കോന്നി മുതൽ കുന്പഴവരെ കാണപ്പെടുന്നത്. മഴക്കാലത്ത് ഇവ കടപുഴകി ഗതാഗതം തടസപ്പെടുന്നത് പതിവാണ്. കോന്നി റേഞ്ച് ഓഫീസിനുമുന്നിൽ നിൽക്കുന്ന മരങ്ങൾ എത്രയും വേഗം വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ടു നേരത്തെയും പരാതികൾ നൽകിയിരുന്നു. ഇന്നലത്തെ അപകടം അല്പംകൂടി വൈകിയെങ്കിൽ റോഡിലെ തിരക്കു കാരണംം തീവ്രതയേറുമായിരുന്നു.