തൃശൂർ: ഏഴുപതിലേറെ ഇനങ്ങളിലുള്ള മുന്നൂറിലേറെ വൃക്ഷലതാദികൾ നട്ടുവളർത്തിയ അധ്യാപകൻ 25 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്പോൾ കാന്പസ് അദ്ദേഹത്തിനു സമ്മാനിക്കുന്നത് "ഹരിതക്ഷിണ’. അളഗപ്പനഗർ പോളിടെക്നിക് കോളജിലെ സിവിൽ വിഭാഗം അധ്യാപകനായ അരണാട്ടുകര സ്വദേശി ജോർജ് ചിറമ്മലിനാണ് കാന്പസിന്റെ ഈ സ്നേഹാദരം.
കാന്പസിൽ നട്ടുവളർത്തിയ അപൂർവ വൃക്ഷലതാദികളുടെ ഫോട്ടോയ്ക്കൊപ്പം അവയുടെ പേരുകളും ശാസ്ത്രനാമവും സവിശേഷതയും പ്രയോജനവുമെല്ലാം ചേർത്തുകൊണ്ടുള്ള സുവനീറാണ് "ഹരിതക്ഷിണ’. ജോർജ് കാൽനൂറ്റാണ്ടുകാലത്തിനിടെ നട്ടുപരിപാലിച്ച അപൂർവ വൃക്ഷലതാദികളുടെ ശീതളത്തണൽ ഈ കാന്പസിനു മറക്കാനാവില്ല. ഫലവൃക്ഷങ്ങൾ അടക്കമുള്ളവ നട്ടുപരിപാലിച്ചു ഹരിതവത്കരിച്ച ഗുരുനാഥനു ദക്ഷിണയായി "ഹരിതക്ഷിണ’ എന്ന സുവനീർതന്നെ തയാറാക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. നാളെ വിരമിക്കുമെങ്കിലും ജോർജിന്റെ ഹരിതസാന്നിധ്യം മരങ്ങളിലൂടേയും സുവനീറിലൂടേയും കാന്പസിൽ നിറഞ്ഞുനിൽക്കും. സുവനീറിന്റെ പ്രകാശനം ഇന്നലെ പ്രിൻസിപ്പൽ ജെ. അന്നടെർജി നിർവഹിച്ചു.
ജോർജ് നട്ടുവളർത്തിയ വൃക്ഷങ്ങളിൽ വിദേശ ഇനങ്ങളുമുണ്ട്. ഓസ്ട്രേലിയൻ ചെസ് നട്ട്, ജമൈക്കയുടെ ദേശീയഫലവൃക്ഷമായ ആക്കി വൃക്ഷം, സിംശപ വൃക്ഷം, സന്യാസി വൃക്ഷം തുടങ്ങിയവ കൗതുകമുണർത്തുന്നവയാണ്. വിവിധ നിറങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന ഇരുപതിലേറെ ഇനം ബൊഗേൻവില്ലകളുണ്ട്. വിവിധയിനം മുളകളുമുണ്ട്. ഇലഞ്ഞി, മഹാഗണി, അശോകം, ഈട്ടി, കൂവളം, പന, ചൂളമരം, നാഗലിംഗം, രുദ്രാക്ഷം, മന്ദാരം, ജക്രാന്ത, അരണമരം തുടങ്ങിയവയെല്ലാം കാന്പസിൽ നട്ടുവളർത്തിയിരിക്കുന്നു.
ഒഴിവുദിനങ്ങളിലും കാന്പസിലെത്തി മരങ്ങൾക്കു വെള്ളമൊഴിക്കുകയും പരിപാലിക്കുകയും ചെയ്യാറുള്ള ജോർജ് വിദ്യാർഥികൾക്ക് അധ്യാപനത്തോടൊപ്പം നൽകിയത് ഹരിത സന്ദേശമാണ്.
മികച്ച സംഘാടകനായ ജോർജ് പബ്ലിക് റിലേഷൻസിലും നിപുണനാണ്. അതിരൂപതാ പബ്ലിക് റിലേഷൻസ് കമ്മിറ്റിയുടെ പ്രസിഡന്റാണ്.
അപൂർവ വൃക്ഷത്തണൽ ഒരുക്കിയ ജോർജിനു കാന്പസിന്റെ "ഹരിതക്ഷിണ’
01:39 AM Mar 30, 2017 | Deepika.com