തൃശൂർ: ഗവണ്മെന്റ് മെഡിക്കൽ കോളജിന് ആവശ്യമായ വൈദ്യുതി സൗരോർജത്തിലൂടെ ഉത്പാദിപ്പിക്കാനുള്ള 25 കോടി രൂപയുടെ പദ്ധതി ഉടനേ നടപ്പാക്കുമെന്ന് അനിൽ അക്കര എംഎൽഎ അറിയിച്ചു. ഇതിനായി ഇന്നലെ ആരംഭിച്ച സർവേ ഏപ്രിൽ ആറിനു പൂർത്തിയാക്കും.
പദ്ധതി തയാറാക്കാൻ വൈദ്യുതി ബോർഡിന്റെ ബന്ധപ്പെട്ട വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മേയ് അവസാനത്തോടെ സർക്കാരിനു വിശദമായ റിപ്പോർട്ടു സമർപ്പിക്കും.
നിലവിൽ മെഡിക്കൽ കോളജിന് ഒരു ദിവസം 11,000 യൂണിറ്റ് വൈദ്യുതി ആവശ്യമുണ്ട്. ഭാവിയിലെ വികസനാവശ്യങ്ങൾകൂടി മുന്നിൽ കണ്ടുകൊണ്ട് നാലു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന സൗരോർജ പാനലുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
മെഡിക്കൽ കോളജിൽ ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്കു കൈമാറി പകരം വൈദ്യുതി ബോർഡിൽനിന്ന്് മെഡിക്കൽ കോളജ് ആശുപത്രിക്കു സൗജന്യമായി വൈദ്യുതി ലഭ്യമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. മെഡിക്കൽ കോളജ് ആശുപത്രിക്കായി നിർമിച്ച കെട്ടിടങ്ങൾക്കു മുകളിലാണു സൗരോർജ പാനലുകൾ സ്ഥാപിക്കുക.
ഗവ. മെഡിക്കൽ കോളജിനു വേണ്ട വൈദ്യുതി സൗരോർജത്തിലൂടെ
01:39 AM Mar 30, 2017 | Deepika.com