മലപ്പുറം: കുറുവ പഞ്ചായത്തിലെ കരിഞ്ചാപ്പാടിയിൽ സ്വകാര്യ വ്യക്തി 25 ഏക്കറിൽ നടത്തുന്ന കൈതച്ചക്ക കൃഷിയിൽ കളനാശിനിയും രാസവളവും ഉപയോഗിക്കുന്നത് രോഗങ്ങൾക്ക് വഴിവയ്ക്കുന്നതായി ജനകീയാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു. എറണാകുളം, കോട്ടയം ജില്ലകളിൽ വ്യാപകമായി കൈതച്ചക്ക കൃഷി നടത്തുന്ന ലോബിയാണ് ഭൂവുടമയുമായി ചേർന്നു കൃഷി നടത്തുന്നത്. റൗണ്ട്അപ്പ് അടക്കം മാരകമായ കളനാശിനിയാണ് ഇവിടെ തളിക്കുന്നത്.
രാമപുരത്തെ വയലുകളുടെ നടുവിലൂടെ ഒഴുകുന്ന തോട്ടിലേക്കുള്ള പ്രധാന നീർച്ചാൽ ഭൂമിയിലെ ചരിവിലൂടെയാണ് ഒഴുകുന്നത്. ജനനിബിഡമായ പ്രദേശത്ത് 17 കുട്ടികൾ പഠിക്കുന്ന ആംഗൻവാടിയും തൊട്ടടുത്ത് 200 കുട്ടികൾ പഠിക്കുന്ന മദ്രസയുമുണ്ട്. നാലുമാസം മുന്പ് കൈതച്ചക്ക കൃഷി തുടങ്ങിയപ്പോൾ തന്നെ ജനകീയ പ്രതിഷേധമുണ്ടായിരുന്നതായി ഭാരവാഹികൾ പറഞ്ഞു. സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നവരെ കള്ളക്കേസിൽ കുടുക്കുകയാണ് ഭൂവുടമയും സംഘവും ചെയ്തത്. ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ച് കൃഷി തുടരാനുള്ള അനുമതിയും നേടിയിട്ടുണ്ട്.
ജില്ലാ കൃഷി ഓഫീസറുടെയോ പ്രദേശത്തെ കൃഷി ഓഫീസറുടെയോ മേൽനോട്ടത്തിൽ മാരക വിഷപ്രയോഗമില്ലെന്നു ഉറപ്പു വരുത്തി കൃഷി ചെയ്യാനാണ് കോടതി നിർദേശിച്ചത്. എന്നാൽ ഇതു നടപ്പിലാക്കുന്നില്ലെന്നും ഇവർ പറഞ്ഞു. ഹരിത കേരളം പദ്ധതിയിലൂടെ ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്പോഴാണ് മാരക കളനാശിനിയും രാസവളവും ഉപയോഗിച്ച് കൈതകൃഷി നടത്തുന്നത്.
വിഷുക്കാലത്ത് വെള്ളരി ഉത്പാദനത്തിൽ റിക്കാർഡിട്ട പ്രദേശം കൂടിയാണ് കരിഞ്ചാപ്പാടി. വിഷപ്രയോഗത്തിലൂടെയുള്ള കൃഷി തടയാൻ അധികാരികൾ ഉടൻ നടപടിയെടുക്കണമെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മേലേതിൽ അബൂബക്കർ, കെ.പി ഹരിദാസ്, കെ.കെ അലി, ഹേമ, പി.എ പൗരൻ, പി. സുന്ദരരാജൻ എന്നിവർ അറിയിച്ചു.
കൈതച്ചക്ക കൃഷിയിൽ മാരകമായ കളനാശിനി ഉപയോഗിക്കുന്നുവെന്ന്
12:51 AM Mar 30, 2017 | Deepika.com