എടക്കര: ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ പ്രസവിച്ചു. മുണ്ടേരി കുന്പളപ്പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ ചെറിയമോൾ(31) ആണ് നിലന്പൂർ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലൻസിൽ പ്രസവിച്ചത്.
ബുധനാഴ്ച പ്രസവ വേദനയുണ്ടായതിനെത്തുടർന്നു വനം ജീവനക്കാർ ഇവരെ പോത്തുകൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. മെഡിക്കൽ ഓഫീസർ കെ.കെ മോനിഷ് നിലന്പൂരിലേക്കു റഫർ ചെയ്യുകയായിരുന്നു. തുടർന്നു ആംബുലൻസിൽ നിലന്പൂരിലേക്ക് കൊണ്ടുപോകുംവഴി പാലുണ്ടയിൽ വച്ചാണ് യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.
പിന്നീട് ചെറിയമോളെയും കുട്ടിയെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയും മാതാവും സുഖമായിരിക്കുന്നു. കഴിഞ്ഞ ഏഴിനു കുന്പളപ്പാറ കോളനിയിൽ മെഡിക്കൽ ക്യാന്പ് നടത്തിയിരുന്നു. സമയമാകുന്പോൾ ജില്ലാ ആശുപത്രിയിലേക്ക് പോകാൻ ഇവർക്ക് നിർദേശം നൽകിയിരുന്നു. തുടർന്നു കഴിഞ്ഞ ദിവസം ട്രൈബൽ മെബൈൽ ഡോക്ടർ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കോളനി സന്ദർശിച്ച് ഇവരോട് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റാകാൻ നിർദേശം നൽകിയതാണ്. എന്നാൽ ആശുപത്രിയിൽ പോകാൻ ഇവർ തയാറായില്ല.
ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു
12:50 AM Mar 30, 2017 | Deepika.com