വളളിക്കോട്: വയോധികരടക്കം അഞ്ചുപേരെ തെരുവ് നായ കടിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. നാട്ടുകാർ നായയെ തല്ലിക്കൊന്നു.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. കടിയേറ്റ വള്ളിക്കോട് കൃഷ്ണവിലാസം ഹരിദാസ് (55), തുളസീഭവനം കുളത്തൂരേത്ത് കോളനിയിൽ രാഘവൻ (76), കൊട്ടാരത്തിൽ മീനാക്ഷിയമ്മ (72), ചൈത്രം വീട്ടിൽ സഞ്ജു (14) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ വളളിക്കോട് ചൈത്രം വീട്ടിൽ ഷൈമയെ (48) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വളർത്തു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.അങ്ങാടിക്കൽ നരിക്കുഴി ഭാഗത്തു നിന്നെത്തിയ നായ വള്ളിക്കോട് തീയറ്റർ ജംഗ്ഷനിലാണ്ഓട്ടോറിക്ഷാ ഡ്രൈവറായ ഹരിദാസിനെ ആക്രമിക്കുന്നത്. സ്റ്റാൻഡിൽ നിന്നിരുന്ന ഹരിദാസിനെ നായ പിന്നിലൂടെ എത്തി കടിക്കുകയായിരുന്നു. മറ്റ് ഡ്രൈവർമാർ ബഹളം വച്ചതോടെയാണ് നായ പിൻവലിഞ്ഞത്. ഇവിടെ നിന്ന് ഓടിയ നായ ഒരു കിലോമീറ്റർ അകലെയായി അക്കാളുമുക്കിന് സമീപത്തായി വീട്ടിൽ മീൻവെട്ടിക്കൊണ്ടിരുന്ന ഷൈമയെ കടിച്ചു. കുതറി ഓടാൻ ശ്രമിച്ചെങ്കിലും നായ ആക്രമിച്ചു. ബഹളം കേട്ട് പുറത്തെത്തിയ ഇളയ മകൻ സഞ്ജുവിനു നേരെയും നായ തിരിഞ്ഞു. തുടർന്ന് അവിടെ നിന്നും കൈപ്പട്ടൂർ റോഡിലേക്ക് ഓടിയ നായ ഒരു കിലോ മീറ്റർ അകലെയായി മായാലിൽ ആശ്രമംപടിയിൽ സമീപത്തുള്ള ഗവൺമെന്റ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന രാഘവനെ ആക്രമിച്ചത്. അവിടെ നിന്നും നായ 200 മീറ്റർ അകലെയായി വീട്ടിൽ തുണി അലക്കിക്കൊണ്ടിരുന്ന മീനാക്ഷിയമ്മയെയും ആക്രമിച്ചു.
ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ നായ മായലിൽ ജംഗ്ഷനിൽ നിന്നും ഇല്ലത്തു വടക്കേതിൽ ഭാഗത്തേക്ക് തിരിഞ്ഞു. ഇല്ലത്തുവടക്കേതിൽ രവികുമാറിന്റെ വീട്ടിലെ വളർത്തു നായയെയും കടിച്ചു.
പിന്നാലെയെത്തിയ നാട്ടുകാർ തെരുവുനായയെ തല്ലിക്കൊല്ലുകയായിരുന്നു.നായയുടെ രക്തസാമ്പിൾ കൈപ്പട്ടൂർ മൃഗാശുപത്രിയിൽ പരിശോധനയ്ക്കയച്ചു.
വള്ളിക്കോട്ട് അഞ്ചുപേരെ തെരുവുനായ കടിച്ചു
10:32 PM Mar 29, 2017 | Deepika.com