എടക്കര : ബൈക്കപകടത്തിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു. സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റു. പാലാങ്കര കുട്ടപ്പിലാക്കൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ആഷിക് (18) ആണ് മരിച്ചത്. പാലാങ്കര നാരങ്ങാമൂല കാത്തനാശേരി ബിജുവിന്റെ മകൻ ജുബി(18)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടരയോടെ കാറ്റാടിക്കടവ് പാലത്തിന് സമീപമാണ് അപകടം.
മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും, തെറിച്ചുവീണ വിദ്യാർഥികളിലൊരാൾ സമീപത്തെ പോസ്റ്റിലും, മറ്റേയാൾ എതിരെ വന്ന കാറിലും വന്നിടിക്കുകയായിരുന്നു. വിദ്യാർഥികളുടെ വരവ് കണ്ട് എതിരെ വന്ന കാർ ബ്രേക്കിട്ട് നിർത്തിയിരുന്നു.
എടക്കരയിലെ പാരലൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാർഥികളായിരുന്നു ഇരുവരും. പാലേമാട് ശ്രീവിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളാണ് ഇവരുടെ പരീക്ഷ കേന്ദ്രം. ഇന്നലെ നടക്കുന്ന അവസാന പരീക്ഷ എഴുതാനാണ് കൂട്ടുകാരായ ഇവർ ബൈക്കിൽ പോയത്.
കാറ്റാടിപ്പാലം കഴിഞ്ഞുളള ചെറിയ വളവിലാണ് അപകടം. ആഷിഖിനെ പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ആമിനയാണ് മാതാവ്. സഹോദരങ്ങൾ : അസ്ന, സുനീർ. കബറടക്കം ഇന്നു രാവിലെ എട്ടിന് മൂത്തേടം വലിയ ജുമാമസ്ജിദ് കബർസ്ഥാനിൽ. നട്ടെല്ലിന് പരിക്കേറ്റ ജുബിനെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു
10:43 PM Mar 28, 2017 | Deepika.com