മഞ്ചേരി: മുസ്ലിംലീഗിനെ കൈവിടാത്ത മഞ്ചേരി മണ്ഡലത്തിൽ ഇത്തവണയും വിജയം മുന്നിൽ കണ്ടു യുഡിഎഫ് പോരിനിറങ്ങുന്നു. നേരത്തെ 2004ൽ എൽഡിഎഫ് സ്ഥാനാർഥി ടി.കെ.ഹംസ അട്ടിമറി വിജയം നേടിയപ്പോഴും മഞ്ചേരിയിൽ മുസ്ലിംലീഗ് ആധിപത്യത്തിനു പോറലൊന്നും സംഭവിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ ഇത്തവണയും ശുഭാപ്തി വിശ്വാസമാണ് യുഡിഎഫിനുള്ളത്. എന്നാൽ ടി.കെ. ഹംസയ്ക്ക് ഒരു തവണയും കൂടി അവസരം നൽകാത്തതിൽ എൽഡിഎഫിലെ ചെറിയൊരു വിഭാഗത്തിനു തെല്ലു അമർഷമുണ്ട്. പഴയ അട്ടിമറി ഇനിയും ആവർത്തിക്കുമെന്ന വിദൂര സാധ്യതയാണ് അണികൾ ഇതിനെ കാണുന്നത്.
മഞ്ചേരി മണ്ഡലത്തിൽ എടപ്പറ്റ, പാണ്ടിക്കാട്, കീഴാറ്റൂർ, തൃക്കലങ്ങോട്, ഗ്രാമപഞ്ചായത്തുകളും മഞ്ചേരി മുനിസിപ്പാലിറ്റിയുമാണ് മലപ്പുറം ലോക്സഭയുടെ ഭാഗമായി വരുന്നത്.
ഇതിൽ തൃക്കലങ്ങോടും എടപ്പറ്റയും ഇടതിനൊപ്പവും പാണ്ടിക്കാടും കീഴാറ്റൂരും യുഡിഎഫിനൊപ്പവുമാണ് നിൽക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന മഞ്ചേരി നഗരസഭയിൽ 35 സീറ്റിന്റെ ഭൂരിപക്ഷമുള്ളതിനാൽ പാർട്ടിക്ക് ആശങ്കയില്ല. ഇടതിനു 14 ഉം ബിജെപിക്ക് ഒരു സീറ്റുമാണുള്ളത്. അതേസമയം 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തിയത് എൽഡിഎഫിന്റെ പ്രവർത്തനത്തിനു ആവേശം കൂട്ടുന്ന ഒന്നാണ്.
എൽഡിഎഫ് 11,548 വോട്ടുകൾ അധികം നേടിയപ്പോൾ യുഡിഎഫിന് 5102 വോട്ടുകൾ മാത്രമാണ് വർധിച്ചത്. എന്നാൽ യുഡിഎഫിന്റെ വോട്ട് ചോരാൻ സാധ്യതയുള്ള മണ്ഡലമാണ് എടപ്പറ്റ.
കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള പോര് ഏറെക്കുറെ പരിഹരിച്ചിട്ടുണ്ടെങ്കിലും പ്രചാരണത്തിന്റെ സ്വഭാവം അനുസരിച്ചാകും ലീഗിലെ ഒരു വിഭാഗത്തിന്റെ നിലപാട് എന്നുവേണം കരുതാൻ. യുഡിഎഫ് സംവിധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഇതിനിടെ മുൻ വൈരാഗ്യം തീർക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുമോയെന്ന് ലീഗ് നേതൃത്വം ശ്രദ്ധയോടെ ഉറ്റുനോക്കുന്നു. എന്നാൽ സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിയായതിനാൽ കോണ്‍ഗ്രസോ ലീഗിലെ ഒരു വിഭാഗമോ പാര പണിയില്ലെന്ന ആത്മ വിശ്വാസത്തിലാണ് മുന്നണി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സാമാന്യം വോട്ട് ലഭിച്ച എസ്ഡിപിഐ ഇത്തവണ മൽസര രംഗത്തില്ലാത്തതു മുന്നണികളുടെ തലവേദന അൽപമൊന്നു കുറച്ചിട്ടുണ്ട്.
മലപ്പുറം അങ്കം: മഞ്ചേരിയിൽ ഇളകാതെ
12:26 AM Mar 28, 2017 | Deepika.com