മലപ്പുറം: എന്നും യുഡിഎഫിന്റെ കരുത്തുറ്റ മണ്ഡലമാണ് മലപ്പുറം നിയോജകമണ്ഡലം. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനു വലിയ പങ്ക് നൽകുന്ന മണ്ഡലം.
96625 സ്ത്രീകളും 94721 പുരുഷൻമാരും ഉൾപ്പടെ 1,91,346 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളും ഒരു നഗരസഭയും യുഡിഎഫാണ് ഭരിക്കുന്നത്. മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും യുഡിഎഫിനുതന്നെയാണ് മേധാവിത്വം.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 36,324 ആയിരുന്നു മലപ്പുറം നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷം. ഇ. അഹമ്മദിന് ഏറ്റവും കൂടുതൽ വോട്ട് നൽകിയതും മലപ്പുറം ആയിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 35,672 ഉം 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 44,508 ഉം ഭൂരിപക്ഷം നൽകി മലപ്പുറം യുഡിഎഫിന്റെ കരുത്തുറ്റമണ്ഡലമായി നിലനിന്നു.
മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗിന്റെ കുത്തകയാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗ് സ്ഥാനാർഥികളാണ് ഇവിടെ ജയിച്ചിട്ടുള്ളത്.
ഐക്യകേരള പിറവിക്കു ശേഷം 1957ൽ നടന്ന പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച കെ.ഹസൻ ഗനിയാണ് മലപ്പുറത്ത് ജയിച്ചത്. 60ൽ ഹസൻഗനി തന്നെ ലീഗ് സ്ഥാനാർഥിയായി വിജയിച്ചു. 65ലും 67ലും എം.പി.എം. അഹമ്മദ് കുരിക്കൾ വിജയിച്ചു. 70ൽ യു.എ.ബീരാനും 77ൽ സി.എച്ച്.മുഹമ്മദ് കോയയും പ്രതിനിധിയായി. 80ൽ സി.എച്ച്. മഞ്ചേരിയിലേക്ക് മാറിയപ്പോൾ യു.എ.ബീരാൻ തിരിച്ചെത്തി.
82ൽ പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 87ലും കുഞ്ഞാലിക്കുട്ടിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1991ൽ യൂനുസ് കുഞ്ഞാണ് ഇവിടെ നിന്ന് വിജയിച്ചത്. 1996ലും 2001ലും എംകെ.മുനീർ വിജയിച്ചു. 2006ൽ എം.ഉമ്മർ ആയിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി.
2011ൽ 44,508 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിൽ പി.ഉബൈദുള്ള വിജയിച്ചു. 77,928 വോട്ടാണ് ലീഗ് നേടിയത്. എൽഡിഎഫിനു 33,420 വോട്ടും. 2016ൽ ഉബൈദുള്ള തന്നെ 35,672 വോട്ട് ഭൂരിപക്ഷത്തിന് മണ്ഡലം നിലനിർത്തി. ഉബൈദുള്ളയ്ക്ക് 81,072 വോട്ട് ലഭിച്ചപ്പോൾ സിപിഎമ്മിന്റെ കെ.പി.സുമതിക്ക് 45,400 വോട്ട് ലഭിച്ചു. ബിജെപിക്കായി മത്സരിച്ച ബാദുഷ തങ്ങൾ 7,211 വോട്ട് പിടിച്ചു.
മൊറയൂർ, പുൽപ്പറ്റ, പൂക്കോട്ടൂർ, ആനക്കയം, കോഡൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലും യുഡിഎഫാണ് ഭരണം കൈയാളുന്നത്.
യുഡിഎഫ് കോട്ടയായി മലപ്പുറം നിയോജകമണ്ഡലം
12:51 AM Mar 23, 2017 | Deepika.com