റാന്നി: പുല്ലൂപ്രത്ത് സ്വകാര്യവ്യക്തി നടത്തുന്ന ബാലികാസദനത്തിൽ അന്പിളിയെന്ന പെൺകുട്ടി ദുരൂഹസാഹചര്യത്തിൽ മരിക്കാനിടയായ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഎം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇലന്തൂർ ഗവൺമെന്റ് കോളജിലെ വിദ്യാർഥിനിയായിരുന്ന അന്പിളിയുടെ മരണകാരണം ഹൃദയസംബന്ധമായ അസുഖത്തേ തുടർന്നു സംഭവിച്ചതാണെന്നായിരുന്നു ബാലികാസദനം അധികൃതരും പോലീസും അന്പിളിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നത്. കൊലപാതക സാധ്യത സംബന്ധിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായ സൂചനയുണ്ടായിട്ടും കേസന്വേഷിക്കാൻ പോലീസ് തയാറായില്ല. പോലീസ് രജിസ്റ്റർ ചെയ്ത കേസാകട്ടെ സ്ഥിതീകരിക്കാനാകാത്തത് എന്നു രേഖപ്പെടുത്തി അവസാനിപ്പിക്കുകയായിരുന്നുവെന്ന് സിപിഎം ചൂണ്ടിക്കാട്ടി.
കേസിൽ പുനരന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി റോഷൻ റോയി മാത്യു അധ്യക്ഷത വഹിച്ചു.
പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം സിപിഎം
10:55 PM Mar 22, 2017 | Deepika.com