കേച്ചേരി: മാലിന്യ നിർമാർജനം ഫലപ്രദമായി നടപ്പാക്കുന്നതിനും മാലിന്യ സംസ്കരണത്തിലൂടെ ജൈവവളമുണ്ടാക്കി ധനം സ്വരൂപിക്കുന്നതിനും ചൂണ്ടൽ പഞ്ചായത്തിൽ സന്പൂർണ കിച്ചൻ ബിൻ പദ്ധതി നടപ്പാക്കുന്നു. ഇന്ത്യയിൽതന്നെ ഇതാദ്യമായി ചൂണ്ടൽ പഞ്ചായത്തിലാണ് കിച്ചൻ ബിൻ പദ്ധതി പൊതുജനപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കുന്നത്.
പഞ്ചായത്തിലെ ചൂണ്ടൽ, എരനെല്ലൂർ, ചിറനെല്ലൂർ വില്ലേജുകളെ ബന്ധിപ്പിക്കുന്ന 18 വാർഡുകളിലെ 7000 ത്തോളം വീടുകളിലാണ് വാർഡംഗങ്ങളുടെയും കുടുംബശ്രീ സന്നദ്ധ പ്രവർത്തകരുടേയും സഹകരണത്തോടെ പദ്ധതി ആരംഭിക്കുന്നത്. ഓരോ വാർഡിലും വാർഡംഗങ്ങൾ നേതൃത്വം നൽകുന്ന ശുചിത്വ സേനയും പ്രവർത്തിക്കുന്നുണ്ട്.
കിച്ചൻ ബിൻ പദ്ധതി പ്രകാരം സുഷിരങ്ങളുള്ള ബക്കറ്റിൽ ചാക്കിറക്കിയതിനുശേഷം വീടുകളിൽ സ്ഥാപിക്കുകയാണ്. തുടർന്ന് അല്പം കയർപിത്ത് (ഇനോക്കുളം) ഇട്ടതിനുശേഷം ജലമില്ലാത്ത മാലിന്യം നിക്ഷേപിക്കുന്നു. കയർപിത്ത് വീണ്ടുമിട്ടതിനുശേഷം മാലിന്യമിടൽ ആവർത്തിക്കുന്നു. കിച്ചൻ ബിൻ നിറയുന്പോൾ പോളി ബാഗ് കെട്ടിമാറ്റിവയ്ക്കുന്നു. ദിവസങ്ങൾക്കുള്ളിൽ കിച്ചൻ ബിൻ മുഴുവനായും ഏറ്റവും ഗുണമേന്മയുള്ള ജൈവവളമായി മാറുന്നു. ഈ വളം വില്പന നടത്തിയാണ് ധനം സ്വരൂപിക്കുന്നത്.
വീടുകളിൽ കിച്ചൻബിൻ സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ 72 ശതമാനം വഹിക്കുന്നത് പഞ്ചായത്താണ്. 28 ശതമാനമാണ് ഉപഭോക്തൃവിഹിതം. കിച്ചൻബിൻ സ്ഥാപിക്കൽ പൂർത്തീകരിച്ചതിനുശേഷം മന്ത്രിമാരേയും ആരോഗ്യ-പരിസ്ഥിതി പ്രവർത്തകരേയും പങ്കെടുപ്പിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെഎസ്. കരീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രേഖാ സുനിൽ, സ്ഥിരം സമിതി അധ്യക്ഷരായ ഷാജി കുയിലത്ത്, എം.കെ. ആന്റണി, ഷൈലജ പുഷ്പാകരൻ, പഞ്ചായത്തംഗങ്ങളായ കെ.പി. രമേഷ്, എം.ബി. പ്രവീൺ, പി.കെ. സുഗതൻ, ടി.എ. മുഹമ്മദ് ഷാഫി, ആൻസി വില്യംസ്, സ്റ്റെല്ല ജോസ്, ശാന്തി ഹരിദാസ്, വി.സി. സിനി, കുടുംബശ്രീ ചെയർപേഴ്സൺ കോമളം കൃഷ്ണൻ, പി.കെ. രാജൻ മാസ്റ്റർ, ഷീല സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.
ചൂണ്ടൽ പഞ്ചായത്തിൽ സന്പൂർണ കിച്ചൻ ബിൻപദ്ധതി
01:15 AM Mar 22, 2017 | Deepika.com