വെള്ളാങ്കല്ലൂർ: ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താവിന്റെ സബ്സിഡി വളം വാങ്ങിയ ബിൽ കൃഷിഭവൻ നിരസിച്ചതായി പരാതി. പൈങ്ങോട് ആലയിൽ ദാമോദരനാണ് പരാതിക്കാരൻ. രണ്ട ് ഏക്കർ വരെയുള്ള കൃഷിക്കാർക്ക് സബ്സിഡി വളത്തിനായി 33,40,000 വക കൊള്ളിച്ചിരുന്നു. സമഗ്ര പുരയിട വികസനത്തിനും പച്ചക്കറി കൃഷിക്കുമാണ് സബ്സിഡി വളം അനുവദിച്ചത്.
എന്നാൽ കൃഷിഭവൻ പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്ള 1247 പേരിൽ 364 പേർക്ക് മാത്രമാണ് ഫെബ്രുവരി 20 വരെ വളത്തിന് സബ്സിഡി അനുവദിച്ചത്. 100 ശതമാനം പണവും വളം വാങ്ങുന്പോൾതന്നെ നൽകണമെന്നതിനാൽ വളരെ പ്രയാസപ്പെട്ട് സ്വരൂപിച്ച 10,000 രൂപകൊണ്ട ് വളം വാങ്ങിയതിന്റെ ബിൽ ഫെബ്രുവരി 22 ന് കൃഷിഭവനിൽ ഹാജരാക്കി. എന്നാൽ ഈ ബിൽ കൃഷി ഓഫീസർ വാങ്ങാതെ നിരസിച്ചു. കൃത്യമായ അറിയിപ്പ് കൃഷിക്കാർക്ക് ലഭിച്ചിരുന്നില്ല. ഗുണഭോക്താക്കളുടെ പട്ടികയിലുള്ള മുഴുവൻ പേർക്കും
വളം കൊടുക്കേണ്ടത് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കടമയാണ്. അതിനാവശ്യമായ സമയപരിധിയും കൊടുക്കേണ്ടതാണ് എന്ന് ദാമോദരൻ പരാതിയിൽ പറയുന്നു.
നിശ്ചിത സമയ പരിധിക്കുള്ളിൽ ഹാജരാക്കാത്ത ബില്ലുകളാണ് സ്വീകരിക്കാതിരുന്നതെന്ന് കൃഷി ഓഫീസർ അറിയിച്ചു. അറിയിപ്പ് പത്രങ്ങളിലൂടെയും വാർഡ് മെന്പർമാർ വഴിയും നൽകിയിട്ടുണ്ട ്. ബിൽ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആയിരുന്നു. 21-ാം തീയതി വരെയുള്ള ബിൽ സ്വീകരിച്ചിട്ടുണ്ട്. ഈ തീയതി വരെ ലഭിച്ച 497 ഗുണഭോക്താക്കൾക്ക് സബ്സിഡി അനുവദിച്ചു. പിന്നീട് കൊണ്ട ുവന്ന ഇരുപതോളം ബില്ലുകളാണ് സ്വീകരിക്കാതിരുന്നതെന്നു കൃഷി ഓഫീസർ കൂട്ടിച്ചേർത്തു.
സബ്സിഡി വളം വാങ്ങിയ ബിൽ കൃഷിഭവൻ നിരസിച്ചതായി പരാതി
01:15 AM Mar 22, 2017 | Deepika.com