ഗൈനക്കോളജിസ്റ്റുകൾക്കെതിരേ എച്ച്എംസി അംഗങ്ങളുടെ വിമർശനം
12:38 AM Mar 22, 2017 | Deepika.com
നിലന്പൂർ: ഗൈനക്കോളജിസ്റ്റുകൾക്കെതിരെ എച്ച്എംസി അംഗങ്ങളുടെ രൂക്ഷ വിമർശനം. ഇന്നലെ നടന്ന എച്ച്എംസി യോഗത്തിലാണ് ഗർഭിണികളെ ഗൈനക്കോളജിസ്റ്റുകൾ ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കുന്നതായി ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ പറഞ്ഞത്. ഇതിനെ മെഡിക്കൽ സൂപ്രണ്ട് എതിർത്തില്ലെന്നുള്ളതും ശ്രദ്ധേയമായി. ഏഴു മാസം വരെ തങ്ങളെയല്ലാതെ മറ്റു ഗൈനക്കോളജിസ്റ്റുകളുടെ ചികിത്സ തേടുന്ന ഗർഭിണികളെയാണ് ജില്ലാ ആശുപത്രിയിലെ ചില ഗൈനക്കോളജിസ്റ്റുകൾ ബുദ്ധിമുട്ടിക്കുന്നത്. ഇവർക്കു വേണ്ട പരിചരണം നൽകുന്നതിൽ അലംഭാവം കാട്ടുന്നതു മാത്രമല്ല, ഇവരെ റഫർ ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിൽ പല ഗർഭിണികളും ഗൈനക്കോളജിസ്റ്റുകളുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തെത്തി ചികിത്സ തുടരുകയാണെങ്കിൽ മാത്രമേ ഇവരിൽ നിന്നു നീതി പ്രതീക്ഷിക്കാനാകൂ. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും ഗൈനക്കോളജിസ്റ്റുകളുടെ ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപെട്ടാൽ മുകളിലേക്ക് റിപ്പോർട്ട് ചെയ്യണമെന്ന് യോഗത്തിൽ തീരുമാനമായി. ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതാണ് പ്രശ്നങ്ങൾക്കു കാരണമാവുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സ്പെഷലൈസ്ഡ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വേക്കൻസി ജില്ലാ ആശുപത്രിയിൽ നികത്താതെ കിടക്കുകയാണ്. നിലവിൽ 31 ഡോക്ടർമാരുടെ സേവനം മാത്രമാണ് ആശുപത്രിയിലുള്ളത്.