നിലന്പൂർ: ജില്ലാ ആശുപത്രിയിലെ നവീകരിച്ച അത്യാഹിത വിഭാഗം കെട്ടിടം തുറന്നു കൊടുത്തു. ആശുപത്രിയിലെ ഡോക്ടർമാരുടെയും മുഴുവൻ ജീവനക്കാരുടെയും നേതൃത്വത്തിലാണ് അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ നവീകരണം നടന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു. അസൗകര്യങ്ങളുടെ നടുവിലായിരുന്ന ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം കെട്ടിടം നവീകരിക്കുക എന്ന ലക്ഷ്യത്തിൽ നിന്നാണ് കൂട്ടായ്മ രൂപം കൊണ്ടത്. തുടർന്ന് ജീവനക്കാരും ഡോക്ടർമാരും യോഗം ചേർന്ന് തീരുമാനമെടുക്കുകയായിരുന്നു. ആദ്യം രൂപരേഖ തയാറാക്കി. എസ്റ്റിമേറ്റും കണക്കാക്കി.
ഇതുവരെ 2.75 ലക്ഷം രൂപക്ക് മുകളിലായി ചെലവുകൾ. തറ ആദ്യമേ ടൈൽസ് പാകിയിരുന്നു. ഇപ്പോൾ ചുമരുകൾ ടൈലിട്ട് വൃത്തിയാക്കി. അത്യാഹിത വിഭാഗത്തിനു മുന്നിൽ കൗണ്ടറും നിർമിച്ചു. നെബുലൈസേഷനും മറ്റും പ്രത്യേകം ബ്ലോക്ക് പണിതു. ഇതിനോട് ചേർന്നു മൈനർ ഓപ്പറേഷൻ തിയറ്ററും ഒരുക്കി. പ്ലംബിംഗ്, വയറിംഗ് പ്രവൃത്തികളും നടത്തി. കോർ കമ്മിറ്റിയുണ്ടാക്കിയാണ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. രാവിലെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സക്കീന ആശുപത്രിയിലെത്തി. തുടർന്നു പി.വി.അബ്ദുൾ വഹാബ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ, ആര്യാടൻ ഷൗക്കത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഇസ്മായിൽ മൂത്തേടം, കെ.സുധാകരൻ, സെറീന മുഹമ്മദലി, ടി.പി.അഷ്റഫ്, ഒ.ടി.ജെയിംസ് എന്നിവരും കെ.ടി.കുഞ്ഞാൻ, ഗിരീഷ് മോളൂർ മഠത്തിൽ, ആശുപത്രി സൂപ്രണ്ട്, ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ തുടങ്ങിയവരും പുതിയ കെട്ടിടത്തിൽ പ്രവേശിച്ചു. തുടർന്നു അത്യാഹിത വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
നവീകരിച്ച അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങി
12:35 AM Mar 22, 2017 | Deepika.com