റാന്നി: അങ്ങാടി ബാലികാസദനത്തിലെ പെണ്‍കുട്ടിയുടെ ദൂരൂഹമരണം കേസ് അട്ടിമറിച്ച മുൻ യുഡിഎഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും കുറ്റക്കാരെ ഉടൻ അറസ്റ്റു ചെയ്യണമെന്നും ബാലികാസദനത്തിലെ അന്തേവാസികളായ മറ്റ് പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പുല്ലൂപ്രം ബാലികാസദനത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ 29 നാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10 ന് അങ്ങാടി പിജെടി ജംഗ്ഷനിൽ നിന്നും ബാലികാ സദനത്തിലേക്ക് നടത്തുന്ന മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുക്കും.
2015 ഫെബ്രുവരി അഞ്ചിനാണ് അങ്ങാടി പുല്ലൂപ്രം കൃഷ്ണകൃപാ ബാലികാസദനത്തിലെ അന്തേവാസിയായിരുന്ന പുതുശേരിമല തേവാരപ്പുഴയിൽ അന്പിളി മരിച്ചത്.
ഇലന്തൂർ ഗവൺമെന്റ് കോളജ് വിദ്യാർഥിയായിരുന്ന അന്പിളി ഹൃദയസംബന്ധമായ അസുഖത്തേ തുടർന്ന് മരിച്ചെന്നാണ് അന്ന് പോലീസും അനാഥാലയം അധികൃതരും ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്.
മരണം കൊലപാതകമാകാനാണ് സാധ്യതയെന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോ. കെ.ശശികലയുടെ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും ഇത് അന്വേഷിക്കുന്ന തരത്തിൽ യാതൊരു നടപടിയും അന്നത്തെ പോലീസ് സ്വീകരിച്ചിരുന്നില്ല.
റാന്നി പോലീസ് ക്രൈം നം. 103/2015 ആയി രജിസ്റ്റർ ചെയ്ത കേസ് അണ്ഡിക്ടറ്റഡ് (സ്ഥിതീകരിക്കാനാവാത്തത്) ആയാണ് പോലീസ് അന്ന് അവസാനിപ്പിച്ചിരിക്കുന്നത്.
റാന്നിയിൽ ചേർന്ന ആലോചനായോഗത്തിൽ സിപിഎം ഏരിയ സെക്രട്ടറി അഡ്വ. റോഷൻ റോയി മാത്യു, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ, ഏരിയ സെക്രട്ടറി ലീലാ ഗംഗാധരൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം. ആർ. വൽസകുമാർ, സെക്രട്ടറി ജോബി ടി. ഈശോ, എസ്എഫ്ഐ ഏരിയ സെക്രട്ടറി ജിതിൻരാജ് എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥി, യുവജനമാർച്ച് 29ന്
10:25 PM Mar 21, 2017 | Deepika.com