വെച്ചൂച്ചിറ: വെച്ചൂച്ചിറയിൽ പുതിയ 33/11 കെവി സബ്സ്റ്റേഷൻ അനുവദിച്ചതായി രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു.
പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇവിടെയെത്തിച്ച് വെച്ചൂച്ചിറയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായാണ് പുതിയ സബ്സ്റ്റേഷൻ സ്ഥാപിക്കുന്നത്. അതോടൊപ്പം തന്നെ കൊല്ലമുള, എരുമേലി എന്നീ കുടിവെള്ള വിതരണ പദ്ധതികൾക്കും ഇവിടെ നിന്നും വൈദ്യുതി ലഭ്യമാക്കും. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിനോട് ചേർന്നുതന്നെയാണ് സബ്സ്റ്റേഷൻ നിർമിക്കുകയെന്നതിനാൽ തന്നെ പവർ ഹൗസിൽ നിന്നും ലൈൻ വലിക്കുന്നതുൾപ്പെടെയുള്ള ഭീമമായ ചെലവ് ഒഴിവാക്കാനാവും.
5 എംവിഎ ശേഷിയുള്ള ട്രാൻസ്ഫോർമറാണ് സബ് സ്റ്റേഷനിൽ ഉപയോഗിക്കുന്നത്. നിലവിൽ റാന്നി പെരുനാട്സ്റ്റേഷനുകളിൽ നിന്നാണ് വെച്ചൂച്ചിറയിൽ വൈദ്യുതി എത്തുന്നത്. പെരുന്തേനരുവി പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വെച്ചൂച്ചിറ സബ് സ്റ്റേഷനിൽ നല്കാനാകും. ഇതുവഴി പ്രസരണ നഷ്ടം തടയാനും ഉയർന്ന ശേഷിയുളള വൈദ്യുതി വെച്ചൂച്ചിറക്കാർക്ക് നൽകാനുമാകും.
നേരത്തേ വർഷത്തിൽ പകുതി ദിവസംമാത്രമായിരുന്നു വെച്ചൂച്ചിറക്കാർക്ക് വൈദ്യുതി ലഭിച്ചിരുന്നത്. മഴക്കാലങ്ങളിൽ പ്രകൃതിക്ഷോഭം മൂലം മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി മുടങ്ങുക പതിവായിരുന്നു. പീന്നീട് ദിവസങ്ങൾ വേണമായിരുന്നു വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ. രാജു ഏബ്രഹാം എംഎൽഎ മുൻകൈയെടുത്ത് റാന്നിയിൽ നിന്നും പ്രത്യേക ഫീഡർ ലൈനും എരുമേലിയിൽ നിന്നും ഫീഡർ ലൈനും വലിച്ചാണ് വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരം കണ്ടത്.
പുതിയ സബ്സ്റ്റേഷൻ വരുന്നതോടെ ഇവിടുത്തുകാരുടെ വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരമാകും. നാലു മാസംകൊണ്ട് സബ് സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
പുതിയ സബ്സ്റ്റേഷന് അനുമതി
10:25 PM Mar 21, 2017 | Deepika.com