പത്തനംതിട്ട: ഭവന നിർമാണത്തിനും കന്നുകാലികളെ വാങ്ങുന്നതിനും ധനസഹായം അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾവിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് ഏർപ്പെടുത്തുന്നത് വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. മോഹൻകുമാർ.ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2014-15, 2015-16 വർഷത്തെ പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് പദ്ധതി പ്രകാരം നിയമവിദ്യാർഥിയായ തനിക്ക് ലാപ്ടോപ്പ് നല്‍കിയില്ലെന്ന് ആരോപിച്ച് കടമ്മനിട്ട സ്വദേശി മിഥുൻ എസ്. കരുണ്‍ സമർപ്പിച്ച പരാതിയിലാണ് നടപടി. സഹോദരന് ആനുകൂല്യം അനുവദിച്ചതു കാരണമാണ് തനിക്ക് ലാപ്ടോപ്പ് അനുവദിക്കാത്തതെന്ന് പരാതിയിൽ പറയുന്നു.
കമ്മീഷൻ ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ വിശദികരണം തേടിയിരുന്നു. സബ്സിഡി മാനഭണ്ഡങ്ങൾ പ്രകാരം ഒരേ പദ്ധതിയുടെ ആനുകൂല്യം ഒരു വീട്ടിലെ രണ്ട് പേർക്ക് നല്കാൻ കഴിയില്ലെന്നാണ് വകുപ്പിന്റെ നിലപാട്. എന്നാൽ വ്യക്തി വൈരാഗ്യം കാരണമാണ് തനിക്ക് ലാപ്ടോപ്പ് നല്‍കാത്തതെന്നും പട്ടികജാതി ഫണ്ട് ബ്ലോക്ക് ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് പത്രവാർത്തകൾ തെളിവായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
പഠന ആനുകൂല്യങ്ങൾ ഒരു വീട്ടിലെ രണ്ട് പേർക്ക് നല്‍കരുതെന്ന് സർക്കാർ നിഷ്കർഷിച്ചിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ലക്ഷങ്ങൾ വിതരണം ചെയ്യുന്ന വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ പോലും ഇത്തരം മാനദണ്ഡങ്ങൾ ഇല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.അർഹരായവരെ കണ്ടെത്താൻ കഴിയാത്തതിനാൽ ഒന്‍പത് ലാപ്ടോപ്പുകൾ ഉപയോഗമില്ലാതിരിക്കുകയാണെന്ന പത്രവാർത്തയും പരാതിക്കാരൻ ഹാജരാക്കി.
ഇത്തരം സന്ദർഭങ്ങളിൽ ഉദ്യോഗസ്ഥർ വിവേചനാധികാരം പ്രയോഗിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വിഭവങ്ങൾ പാഴാക്കാതെ അർഹരിലേക്ക് എത്തുന്പോഴാണ് നവോത്ഥാന ലക്ഷ്യങ്ങളോടു നീതിപുലർത്താൻ കഴിയുന്നത്. നിലവിൽ വിതരണം ചെയ്യാൻ ലാപ്ടോപ്പുകൾ ഉണ്ടെങ്കിൽ ഒരെണ്ണം പരാതിക്കാരന് നല്‍കണമെന്നും കമ്മീഷൻ ജില്ലാ പട്ടികജാതി വികസന ഓഫീസർക്കും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നല്കി.
ക്ഷേമ ആനുകൂല്യങ്ങളും വിദ്യാഭ്യാസവും ഒരേപോലെയല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ
10:25 PM Mar 21, 2017 | Deepika.com