ചുങ്കപ്പാറ:വർഷങ്ങളായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടന്നിരുന്ന മാരംകുളം - നിർമലപുരം റോഡിന്റെ ജോലികൾ പുനരാരംഭിച്ചു.
2014ൽ പിഎംജിഎസ്വൈ പദ്ധതിയിൽ 1.48 ലക്ഷം രൂപയ്ക്ക് എസ്റ്റിമേറ്റെടുത്ത് പണികൾ ആരംഭിച്ചെങ്കിലും ജലഅഥോറിറ്റി, ബിഎസ്എൻഎൽ, ഇലക്ട്രിസിറ്റി ബോർഡ് എന്നീ വകുപ്പുകളിലെ തടസങ്ങൾ മൂലം പണികൾ നിർത്തിവച്ചു. തുടർന്ന് ഗ്രാമപഞ്ചായത്തംഗം ജോസി ഇലഞ്ഞിപ്പുറത്തിന്റെ നേതൃത്വത്തിൽ എംപി, എംഎൽഎ എന്നിവരുടെ സഹായത്തോടെ സംസ്ഥാന തദ്ദേശഭരണ മന്ത്രി, ഗ്രാമവികസന കമ്മീഷണർ, പത്തനംതിട്ട ജില്ലാ കളക്ടർ എന്നിവർക്കു പരാതി നൽകുകയും തടസങ്ങൾ നീക്കുകയും ചെയ്തു. അധികതുക കണ്ടെത്തിയാണ് കഴിഞ്ഞദിവസം റോഡ് പുനരുദ്ധാരണ ജോലികൾക്കു തുടക്കം കുറിച്ചിരിക്കുന്നത്. വേനലിലെ പൊടിയും മഴയിലെ ചെളിയും കാരണം രണ്ടുവർഷമായി പ്രദേശവാസികൾ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ടാക്സി വാഹനങ്ങൾ, ടാങ്കർ ലോറികൾ എന്നിവ റോഡിന്റെ ശോച്യാവസ്ഥ കാരണം യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടിയിരുന്നു. മൂന്നുമാസത്തിനകം പുനരുദ്ധാരണ ജോലികൾ പൂർത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്തംഗം അറിയിച്ചു.
റോഡ് പുനരുദ്ധാരണം ആരംഭിച്ചു
10:24 PM Mar 21, 2017 | Deepika.com