പത്തനംതിട്ട: പന്പാനദിക്കു കുറുകെ പേരൂർച്ചാൽപാലത്തിന്റെ പണികൾ ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ട്. 1998ലാണ് പാലത്തിന്റെ പണികൾ ആരംഭിച്ചത്. ചെറുകോൽപ്പുഴ റോഡിൽ പേരൂർചാൽ ഇടപ്പാവൂർ കരയിൽ നിന്ന് കോഴഞ്ചേരി റോഡിലെ കീക്കൊഴൂരിലേക്കുള്ളതാണ് പാലം. ശബരിമല തിരുവാഭരണ പാതയിലാണ് പാലമെന്ന പ്രത്യേകത കൂടിയുണ്ട്. ്.
നിർമാണ കാലഘട്ടത്തിൽ ഇതിനോടകം കരാറുകാർ മാറിമറിഞ്ഞു. പൂർത്തിയാകാത്ത പാലം നിർമാണത്തിലെ അപാകം കൊണ്ടും ശ്രദ്ധേയമായി. പണി ഉപേക്ഷിച്ച കരാറുകാരനെ വെറുതെവിടുകയും ചെയ്തു.
ഏനാത്ത് പാലത്തിന്റെ തകർച്ചയേ തുടർന്ന് പേരൂർച്ചാൽ പാലത്തിന്റെ നിർമാണം വിശദമായി പരിശോധിച്ചപ്പോൾ തൂണുകൾക്കു ബലക്ഷയമുണ്ടെന്ന് കഴിഞ്ഞ ജനുവരിയിൽ കണ്ടെത്തുകയും ചെയ്തു.
പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയായി. മൂന്നു തൂണുകൾക്കുമേൽ സ്പാൻ ഉറപ്പിക്കുന്ന ജോലികളും ആരംഭിച്ചു.
നദിയിൽ ആറ് തൂണുകളാണുള്ളത്. പാലത്തിനുവേണ്ടി തൂണുകളുടെ നിർമാണം വർഷങ്ങളെടുത്താണ് പൂർത്തീകരിച്ചത്. ഇതിനിടെ നേരത്തെ പണിത തൂണുകളുടെ അടിത്തറയ്ക്കു ബല ക്ഷയം കണ്ടെത്തി.
കീക്കൊഴൂർ കരയോടു ചേർന്ന രണ്ട് തൂണുകൾക്ക് ബലക്ഷയം കണ്ടതിനേ തുടർന്ന് ചെന്നൈ ഐഐടി സംഘം പരിശോധന നടത്തിയിരുന്നു. നേര ത്തെ ബലക്ഷയം കണ്ട തൂണുക ളുടെ അടിത്തട്ട് ബലപ്പെടുത്തി യിരുന്നു. മറ്റ് രണ്ടു തൂണുകളുടെ ബലക്ഷയമാണ് ഇപ്പോഴത്തെ പ്രശ്നം.
നദിയിൽ നിർമിച്ച രണ്ട് തൂണുകളുടെ അടിത്തറയ്ക്കാണ് ബലക്ഷയം. തൂണിന്റെ കോൺക്രീറ്റ് പൊളിഞ്ഞ് കന്പികൾ ദൃശ്യമായി തുടങ്ങിയിരുന്നു.
കോൺക്രീറ്റിംഗിലെ അപാകമാണ് തകർച്ചയ്ക്കു കാരണമെന്നു നിഗമനം ഉണ്ടായി. കൈ തൊട്ടാൽ കോൺക്രീറ്റ് അടർന്നുവീഴുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്.
മുക്കാൽ ഇഞ്ച് മെറ്റലിട്ട് കോൺക്രീറ്റ് ചെയ്യേണ്ട സ്ഥാനത്ത് 1.5 ഇഞ്ച് മെറ്റലാണ് കോൺക്രീറ്റിംഗിന് ഉപയോഗിച്ചിരിക്കുന്നതെന്നും ആവശ്യത്തിന് സിമന്റ് കോൺക്രീറ്റ് മിശ്രിതത്തിൽ ചേർത്തിട്ടില്ലെന്നും വ്യക്തമായി.
രണ്ട് തൂണുകളുടെയും തകരാറുകൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ വിശദീകരിച്ച് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ടു നൽകിയിട്ടുണ്ട്.
രണ്ട് തൂണുകൾക്കും പുതിയൊരു കോൺക്രീറ്റ് കവചം നിർമിക്കാനുള്ള നിർദേശമാണ് നൽകിയിരിക്കുന്നത്. തൂണുകൾക്കു ചുറ്റം പൈലിംഗ് നടത്തി കന്പികൾ സ്ഥാപിച്ചശേഷമേ കോൺക്രീറ്റ് ചെയ്യാനാകൂ.
മെല്ലപ്പോക്കിൽ, തൂണുകൾ ബലക്ഷയത്തിൽ
10:21 PM Mar 21, 2017 | Deepika.com