ജില്ലയ്ക്ക് പുതിയ ഹോം നഴ്സിംഗ് പദ്ധതി ’കാക്കും കരങ്ങൾ’

11:03 PM Mar 03, 2017 | Deepika.com
പത്തനംതിട്ട: ഗുരുതര രോഗങ്ങൾ ബാധിച്ച്് കിടപ്പിലായ രോഗികൾക്കും പരിചരണം ആവശ്യമുള്ളവർക്കും സ്വവസതികളിലെത്തി സാന്ത്വന പരിചരണം നൽകുന്നതിന് ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്‌താഭിമുഖ്യത്തിൽ ഹോം നഴ്സിംഗ് പദ്ധതി ’കാക്കും കരങ്ങൾ’ ആരംഭിക്കും.

ജില്ലാ മെഡിക്കൽ ഓഫീസ്, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസികളേറെയുള്ള ജില്ലയുടെ പ്രത്യേക സാഹചര്യത്തിൽ മുതിർന്ന പൗരന്മാർ മാത്രമുള്ള കുടുംബങ്ങളും ഏറെയാണ്. ഇവർക്ക്് വേണ്ട പരിചരണവും ശുശ്രൂഷയും നൽകുന്നതിന് ആളില്ലാത്ത സാഹചര്യത്തി ലാണ് ഇത്തരമൊരു പദ്ധതിക്കു രൂപം നൽകാൻ ജില്ലാ പഞ്ചായത്തിനെ പ്രേരിപ്പിച്ചതെന്ന് പ്രസിഡന്റ് അന്നപൂർണാദേവി പത്രസമ്മേളനത്തിൽ പറഞ്ഞു.

ഹോം നഴ്സായി പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ തയാറുള്ള കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് മുനിസിപ്പാലിറ്റിയിൽ നിന്നും കണ്ടെത്തി പരിശീലനം നൽകി സംരംഭക ഗ്രൂപ്പ് സൃഷ്‌ടിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ ഹോം നഴ്സിംഗ് സർട്ടിഫിക്കറ്റ് പരിശീലനം ന്ൽകും. ആദ്യഘട്ടത്തിൽ 57 വനിതകൾക്കു പരിശീലനം പൂർത്തീകരിച്ചു.

രോഗബാധിതരായി കിടക്കുന്നവർ, പ്രായാധിക്യത്താൽ പരസഹായമാവശ്യമുള്ള മുതിർന്ന പൗരന്മാർ, പ്രസവ ശുശ്രൂഷ, കുട്ടികളെ പരിപാലിക്കൽ, ആശുപത്രിയിൽ രോഗികൾക്ക്് സഹായിയായി പ്രവർത്തിക്കുക, വീട് പരിപാലനം, വീടുകളിൽ താമസിച്ചും അല്ലാതെയും സേവനം ചെയ്യൽ എന്നിവയാണ് ഹോം നഴ്സുമാരുടെ സേവനങ്ങൾ. പ്രവർത്തനം നിരീക്ഷിക്കാനും നിർദേശങ്ങൾ നൽകാനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷൻ എന്നിവർക്ക്് അവകാശമു ണ്ടായിരിക്കും.

യൂണിറ്റിന്റെ യോഗം മൂന്നുമാസത്തിലൊരിക്കൽ ചേരും. ഹോം നഴ്സിന്റെ കൈവശമുള്ള രജിസ്റ്ററിൽ കരാറുകാരും ഒപ്പ് വയ്ക്കേണ്ടതാണ്. ഹോം നഴ്സിന്റെ ജോലി ആരംഭിക്കുന്നതിന് മുമ്പ്് കരാറുകാരൻ ഉടമ്പടിയിൽ ഏർപ്പെടേണ്ടതാണ്.

ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്‌ഥിരം സമിതിയധ്യക്ഷ കെ. ജി. അനിത, ഡെപ്യൂട്ടി ഡിഎംഒ ഡോ. ടി. അനിതകുമാരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.