തൃശൂർ: അരണാട്ടുകര തോപ്പിൻമൂലയിൽ സ്റ്റേഷനറി, പലചരക്കു വ്യാപാരശാല കത്തിനശിച്ചു. മേനോത്തുപറന്പിൽ സുനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള എം.എസ്. സ്റ്റോഴ്സിലാണ് ഉച്ചയ്ക്കു രണ്ടുമണിയോടെ തീപിടിച്ചത്.രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇരുനില ഷോപ്പിംഗ് കോംപ്ലക്സിലെ ഇതര കടകളിലേക്കു തീപടരുന്നതിനു മുന്പേ അഗ്നിശമനസേന എത്തി തീയണണച്ചു. കടയിലെ സാധനങ്ങളെല്ലാം കത്തി നശിച്ചു.
തീപിടിത്തമുണ്ടായ ഉടനേ അഗ്നിശമനസേനയുടെ സഹായം തേടിയെങ്കിലും തീയണയ്ക്കാനുള്ള ടാങ്കറുകൾ സ്ഥലത്തുണ്ടായിരുന്നില്ല.
രണ്ടു ടാങ്കറുകളാണ് തൃശൂരിലുള്ളത്. പാന്പൂരിലും പുറനാട്ടുകരയിലും തീയണയ്ക്കാൻ പോയതായിരുന്നു ഇരു ടാങ്കറുകളും. രണ്ടിടത്തും നാട്ടുകാർ പുല്ലിനു തീയിട്ടതു പടർന്നു പിടിച്ചതുമൂലമാണ് അഗ്നിശമന സേനയുടെ ടാങ്കറുകളെത്തി തീയണയ്ക്കേണ്ടി വന്നത്.
പുറനാട്ടുകരയിൽനിന്ന് ആദ്യ വാഹനം തിരിച്ചെത്തി ടാങ്കറിൽ വെള്ളം നിറച്ചശേഷമേ അരണാട്ടുകരയിലെ തീയണയ്ക്കാൻ പോകാനായുള്ളൂ.
ഇതിനു പിറകേ പാന്പൂരിൽ തീയണച്ചു വന്ന ടാങ്കറും വെള്ളം നിറച്ച് സ്ഥലത്തെത്തുകയായിരുന്നു.
അരണാട്ടുകരയിലെ അഗ്നിശമന പ്രവർത്തനങ്ങൾക്ക് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബൽറാം ബാബു, ശരത്ചന്ദ്രബാബു, ജോണ്, ശശി, ലൈജു, ഷിജോർ എന്നിവർ നേതൃത്വം നൽകി.
അരണാട്ടുകരയിൽ കട കത്തിനശിച്ചു, നഷ്ടം രണ്ടുലക്ഷം
01:11 AM Feb 19, 2017 | Deepika.com