എടക്കര: അനധികൃത വൈദ്യുതി വേലിയിൽ നിന്നു ഷോക്കേറ്റു വഴിക്കടവ് മാമാങ്കരയിലെ കോയിക്കര മാത്യു എന്ന കർഷകൻ മരിച്ച സംഭവത്തിൽ ഒരു വർഷം പിന്നിട്ടിട്ടും കുടുംബത്തിനു നീതി ലഭിച്ചില്ല.
2016 ഫെബ്രുവരി പത്തൊൻപതിനാണ് വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുളള സ്വന്തം കൃഷിയിടത്തിൽ മാത്യു വൈദ്യുതാഘാതമേറ്റ് മരിച്ചത്. കൃഷിയിടം നനയ്ക്കാനായി എത്തിയ മാത്യു അനധികൃതമായി നിർമിച്ച വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റു മരിക്കുകയായിരുന്നു. വന്യമൃഗങ്ങളെ പിടികൂടാൻ വൈദ്യുതിവേലി നിർിച്ച അരിപ്പുറവൻ ഹംസ, ബാലൻ എന്നി വർക്കെതിരേ വഴിക്കടവ് പോലീസ് നിസാര വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
പണവും രാഷ്ട്രീയ സ്വാധീനവുമുപയോഗിച്ച് പ്രതികൾ മുൻകൂർ ജാമ്യം നേടിയിരിക്കുകയാണ്. എടക്കര സർക്കിൾ ഇൻസ്പെക്ടർക്കാണ് കേസിന്റെ അന്വേഷണച്ചുമതല. എന്നാൽ ഒരിക്കൽപോലും വീട്ടിലെത്തി അന്വേഷണം നടത്താൻ സിഐ തയാറായിട്ടില്ലെന്ന് മാത്യുവിന്റെ കുടുംബം ആരോപിക്കുന്നു.
ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളെ മുൻ സർക്കാരിന്റെ കാലത്ത് ചില കോണ്ഗ്രസ് നേതാക്കളാണ് സംരക്ഷിച്ചിരുന്നത്. ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന പ്രതീക്ഷ മാത്യുവിന്റെ കുടുംബത്തിനുണ്ടായിരുന്നു.
പ്രതികളെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്നു മാത്യുവിന്റെ വിധവ ജാൻസിക്ക് പി.വി അൻവർ എംഎൽഎ ഉറപ്പു നൽകിയതാണ്. എന്നാൽ ഉറപ്പുകൾ ജലരേഖയായി.
മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, വനം മന്ത്രി, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കെല്ലാം ജാൻസി പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഒരു രൂപ പോലും സർക്കാരിൽ നിന്നും നഷ്ടപരിഹാരമായി ഈ കുടുംബത്തിനു ലഭിച്ചിട്ടുമില്ല. നീതി ലഭിക്കുന്നതിനു ജാൻസി കയറിയിറങ്ങാത്ത ഓഫീസുകളില്ല.
മാത്യുവിന്റെ മരണത്തോടെ കുടുംബം ദുരിതാവസ്ഥയിലാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മാത്യു ജോലി ചെയ്താണ് മാതാപിതാക്കളും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം പുലർത്തിയിരുന്നത്. ജീവിതമാർഗം അടഞ്ഞതോടെ സ്വന്തമായുണ്ടായിരുന്ന കുറച്ച് ഭൂമി വിറ്റാണ് ജാൻസി കുട്ടികളുടെ പഠനം നടത്തുന്നതും കുടുംബം പുലർത്തുന്നതും.
ചോർന്നൊലിക്കുന്ന കൂരയ്ക്ക് പകരമായി ചെറിയൊരു വീടും ഈ പണമുപയോഗിച്ച് നിർമിക്കുന്നുണ്ട്. രോഗികളും വൃദ്ധരുമായ മാതാപിതാക്കളുടെയും രണ്ടു മക്കളുടെയും ഭാരംമുഴുവൻ ജാൻസിയുടെ ചുമലിലാണിപ്പോൾ. നീതിനിഷേധത്തിനെതിരെ മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള തീരുമാനത്തിലാണ് ജാൻസി.
വൈദ്യുതിവേലിയിൽ നിന്ന് കർഷകൻ ഷോക്കേറ്റു മരിച്ച സംഭവം; നീതി ലഭിക്കാതെ മാത്യുവിന്റെ കുടുംബം
12:46 AM Feb 19, 2017 | Deepika.com