പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ സംഘടിപ്പിച്ച സാന്ത്വനം 2017 ദശദിന ക്യാന്പ് സമാപിച്ചു. 123 പേരാണ് ഇത്തവണ ക്യാന്പിൽ രജിസ്റ്റർ ചെയ്തത്. എല്ലാ ദിവസവും മെഡിക്കൽ ക്യാന്പും തൊഴിൽ മോട്ടിവേഷൻ ക്ലാസും കലാപരിപാടികളും ഉണ്ടായിരുന്നു. ഓരോ ദിവസവും വിവിധ മേഖലകളിൽപ്പെട്ട പ്രമുഖരാണ് ക്യാന്പ് സന്ദർശിച്ചത്.
ഏഴിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് ക്യാന്പ് ഉദ്ഘാടനം ചെയ്തത്. സാന്ത്വനവുമായി ബന്ധപ്പെട്ടു 13ാം പഞ്ചവത്സര പദ്ധതിക്കാലത്ത് രണ്ടു കർമപദ്ധതികൾ നടപ്പാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
സാന്ത്വനം കുടുംബാംഗങ്ങൾക്ക് താമസിക്കാനും ആശയവിനിമയം നടത്താനും തൊഴിൽ പരിശീലനത്തിനുമായി സ്ഥിരം പുനരധിവാസ കേന്ദ്രം നിർമിക്കും.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള കാഞ്ഞിരക്കുന്നിലെ ഒരേക്കർ സ്ഥലം വിട്ടുനൽകുകയും പ്ലാൻ തയാറാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിനു സമർപ്പിച്ച പദ്ധതിക്ക് 1.5 കോടി രൂപ സഹായധനമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാന്ത്വനം ക്യാന്പിനു മുന്പ് ഇതിന്റെ നിർമാണം പൂർത്തിയാക്കാനാണ് ഉദേശിക്കുന്നത്.
നഗരസഭയിലെ അരയ്ക്കു താഴെ തളർന്ന 27 പേരുടെ നേതൃത്വത്തിൽ എല്ലാ സാന്ത്വനം കുടുംബാംഗങ്ങൾക്കും ആധുനിക വ്യവസായ യൂണിറ്റ് ആരംഭിക്കാനും പദ്ധതിയുണ്ട്. എൽഇഡി ലൈറ്റ് നിർമാണ യൂണിറ്റാണ് ലക്ഷ്യം.
സാന്ത്വനം ക്യാന്പിൽ സ്ഥിരമായി പങ്കെടുക്കുന്ന ചെറു പ്രായത്തിൽ ശരീരം തളർന്നിട്ടും പോസ്റ്റ് ഗ്രാജ്വേഷൻ പൂർത്തിയാക്കി പഠനം തുടരുന്ന റഹീമയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.
നഗരസഭാ വൈസ്ചെയർമാൻ നിഷിഅനിൽരാജ് അധ്യക്ഷത വഹിച്ചു. ഭാവിപരിപാടികൾ ചെയർമാൻ എം.മുഹമ്മദ് സലീം പ്രഖ്യാപിച്ചു. തഹസിൽദാർ എം. മെഹറലി, കിഴിശേരി മുസ്തഫ, ശോഭന, ഡോ. ഷാജി അബ്ദുൾ ഗഫൂർ, ഡോ അബൂബക്കർ തയ്യിൽ, എൻ.പി. ഉണ്ണികൃഷ്ണൻ, കെ.ആർ രവി എന്നിവർ പ്രസംഗിച്ചു. സാന്ത്വനം കോ-ഓർഡിനേറ്റർ സലിം കിഴിശേരി സ്വാഗതവും കൗണ്സിലർ ഷഫീന നന്ദിയും പറഞ്ഞു.
നിസഹായരും അരികുവത്ക്കരിക്കപ്പെട്ടവരും നിത്യരോഗികളുമായവരുടെ പരിചരണവും പുനരധിവാസവും ലക്ഷ്യം വച്ച് 2012ലാണ് നഗരസഭ സാന്ത്വനം പദ്ധതി ആരംഭിച്ചത്.
സാന്ത്വനം ക്യാന്പ് സമാപിച്ചു
12:44 AM Feb 19, 2017 | Deepika.com