നിലന്പൂർ: ക്ഷീരവികസന മേഖയിൽ ജില്ലയുടെ പദ്ധതി വിഹിതം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വനം- ക്ഷീര വികസന മന്ത്രി കെ. രാജു. നിലവിൽ മൂന്നു കോടിയാണ് ജില്ലയുടെ പദ്ധതി വിഹിതം.
ഉത്പാദനം വർധിപ്പിക്കുകയും സൊസൈറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്താൽ പദ്ധതി വിഹിതം വർധിപ്പിക്കാൻ കഴിയും. ജില്ലയിലെ 295 ക്ഷീരസംഘങ്ങളിൽ 55 എണ്ണം നിർജീവമാണെന്നും ഇവ സജീവമായി പ്രവർത്തിച്ചാൽ ക്ഷീര മേഖലയിൽ സ്വയംപര്യാപ്തത നേടാനാകുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ സമാപന യോഗം കരുളായിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ആവശ്യമുള്ള പാലിന്റെ 70- 80 ശതമാനം ഇപ്പോൾ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. കർഷകരും സൊസൈറ്റികളും മിൽമയും തദേശ സ്ഥാപനങ്ങളും സർക്കാരും ഒന്നിച്ചു പ്രവർത്തിച്ചാൽ ബാക്കി കൂടി ഉത്പാദിപ്പിക്കാനാകും.
പാൽവില ലിറ്ററിനു നാല് രൂപ കൂട്ടിയതിൽ മിൽമയ്ക്കുള്ള 14 പൈസ ഒഴികെയുള്ള തുക കർഷകർക്കും കർഷകക്ഷേമത്തിനുമാണ് നൽകുന്നത്. എന്നാൽ, ക്ഷീര കർഷകർക്ക് അധ്വാനത്തിനുള്ള വരുമാനം കിട്ടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വേനൽക്കാലത്ത് പശുവിനു തീറ്റയും വെള്ളവും നൽകുന്നതിനു വരൾച്ചാ ദുരിശ്വാസ ഫണ്ടിൽ നിന്നു പ്രതിദിനം 75 രൂപ വീതം ക്ഷീരകർഷകർക്ക് നൽകുന്നത് പരിഗണനയിലുണ്ട്.
പാലിന്റെ ഗുണനിലവാര ചാർട്ട് പരിഷ്കരിക്കുന്നതിനു സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കും. കന്നുകാലികൾക്ക് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നും ഈ വർഷം 40,000 പശുക്കളെ ഇൻഷ്വർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കാളികാവ് ബ്ലോക്കിലെ കരുളായി ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിലാണ് രണ്ടു ദിവസത്തെ ക്ഷീരസംഗമം സംഘടിപ്പിച്ചത്. പി.വി. അൻവർ എംഎൽഎ അധ്യക്ഷനായിരുന്നു. എം.ഐ. ഷാനവാസ് എംപി മികച്ച ക്ഷീര കർഷകരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുൽപ്പാടൻ, സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മർ അറക്കൽ, അംഗം സറീന മുഹമ്മദലി, കാളികാവ് ബ്ലോക്ക് പ്രസിഡന്റ് ഖാലിദ് മാസ്റ്റർ, വൈസ് പ്രസിഡന്റ് റംല, കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാർ, സിപിഐ. ജില്ലാ സെക്രട്ടറി പി. സുനീർ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
ക്ഷീരമേഖലയിൽ ജില്ലയുടെ പദ്ധതി വിഹിതം കൂട്ടും: മന്ത്രി കെ. രാജു
12:44 AM Feb 19, 2017 | Deepika.com