നിലന്പൂർ: ഗർഭിണിയായ ആദിവാസി യുവതിയോടു നിരുത്തരവാദപരമായി പെരുമാറിയതിനെ തുടർന്ന് ചികിൽസ സ്വീകരിക്കാൻ നിൽക്കാതെ കാട്ടിലേക്കു മടങ്ങിയ ആദിവാസി യുവതിയെ ആരോഗ്യ പ്രവർത്തകർ വീണ്ടും നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുളായി വനമേഖലയിലെ കുപ്പമലയിലുള്ള ഷീബ കേത്തനെ(20)യാണ് ഇന്നലെ വൈകുന്നേരത്തോടെ വീണ്ടും പ്രവേശിപ്പിച്ചത്. കരുളായി പ്രാഥമികാരോഗ്യ കേന്ദ്രം ഇക്കഴിഞ്ഞ ഒന്പതിനു നടത്തിയ ഗർഭിണികൾക്കുള്ള ക്ലിനിക്കിൽ നിന്നു കൂടുതൽ പരിശോധനകൾ നടത്തുന്നതിനു വേണ്ടിയാണ് ഇവരെ നിലന്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.
നിലന്പൂരിൽ നിന്നു സ്കാൻ ചെയ്തതിനെത്തുടർന്നു കൂടുതൽ ചികിത്സ ലഭ്യമാക്കാൻ ജില്ലാ ആശുപത്രി അധികൃതർ അടുത്ത ദിവസം തന്നെ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ ഈ വിവരം ആശുപത്രി അധികൃതർ ബന്ധപ്പെട്ടവരെ ആരെയും അറിയിച്ചിരുന്നില്ല.
തുടർന്നാണ് സ്ത്രീ കാട്ടിലേക്ക് തന്നെ മടങ്ങിയത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്പോൾ ആദിവാസികളുടെ കാര്യങ്ങൾ നോക്കാൻ പട്ടികവർഗ വകുപ്പ് നിയമിച്ച പ്രമോട്ടർമാർ ആശുപത്രിയിലുണ്ടാകും. ഇവരെ അറിയിച്ച് വേണം തുടർ നടപടികൾ സ്വീകരിക്കാൻ. പട്ടികവർഗ വകുപ്പ്, ആരോഗ്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരെയും അറിയിക്കേണ്ടതായിരുന്നു. വിവരമറിഞ്ഞ കരുളായി പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യപ്രവർത്തകർ പോലീസിന്റെ സഹായത്തോടെ ഇന്നലെ കുപ്പമലയിലേക്കു പോയി. എന്നാൽ സംഘം എത്തുന്പോൾ യുവതിയും കൂട്ടരും പാട്ടക്കരിന്പ് കോളനിയിലേക്ക് തിരിച്ചതായി വിവരമറിഞ്ഞു. അവിടെയെത്തിയാണ് ആരോഗ്യ സംഘം ഗർഭിണിയായ യുവതിയെ വീണ്ടും നിലന്പൂരിലേക്കു തന്നെ കൊണ്ടുവന്നത്. ആറുമണിയോടെ നിലന്പൂർ ആശുപത്രിയിലെത്തിയപ്പോൾ ഇവരെ സഹായിക്കാൻ പ്രമോട്ടർമാരാരും തന്നെ ഉണ്ടായിരുന്നില്ല. ആശുപപത്രി സൂപ്രണ്ടിന്റെ കീഴിലുള്ളവരായതിനാൽ അവരെ കുറിച്ച് തങ്ങൾക്കറിയില്ലെന്ന നിലപാടാണ് പട്ടികവർഗ വകുപ്പ് കൈക്കൊണ്ടത്. മരുന്നും ആഹാരങ്ങളടക്കമുള്ള സാധനങ്ങളും മറ്റും യുവതിക്ക് വാങ്ങി നൽകിയത് പിഎച്ച്സി ജീവനക്കാരാണ്.
ഗർഭിണിയായ ആദിവാസി യുവതിയോട് നിരുത്തരവാദപരമായി പെരുമാറിയെന്ന്
01:04 AM Feb 15, 2017 | Deepika.com