താനൂർ: റിയാദിൽ തീ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഒഴൂർ കുറുവട്ടിശേരി സ്വദേശി പാറപ്പുറത്ത് സുബ്രഹ്മണ്യന്റെ മകൻ സബീഷി (29)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തുടർന്ന് ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
റിയാദ് നഗരത്തിൽ നിന്ന് 200 കിലോ മീറ്റർ അകലെ അൽഖുവയ്യയിൽ രണ്ട് മാസം മുന്പാണ് സബീഷിന് പൊള്ളലേറ്റത്. തുടർന്ന് റിയാദ് ബദിയായിലെ കിംങ്ങ് സൽമാൻ ആശുപത്രിയിൽ പതിനഞ്ച് ദിവസത്തെ തീവ്രപരിചരണ ചികിത്സ നൽകിയിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സബീഷിന്റെ മരണത്തെ തുടർന്ന് സ്പോണ്സർ ഒളിവിൽ പോവുകയായിരുന്നു. അതോടെ ദിവസങ്ങൾ കഴിഞ്ഞിട്ടും മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് റിയാദ് കേളി സംസ്കാരിക സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കൂട്ടായി സുരേന്ദ്രന്റെയും വി.അബ്ദുഹ്മാൻ എംഎൽഎയുടെയും കേരള പ്രവാസി സംഘം താനൂർ ഏരിയാ സെക്രട്ടറി കെ.ടി രാധാകൃഷ്ണന്റെയും ശ്രമഫലമായിട്ടാണ് തിങ്കളാഴ്ച രാത്രിയിലെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കരിപ്പൂർ എയർപോർട്ടിലെത്തിക്കാൻ സാധിച്ചത്. മാതാവ്: പരേതയായ കൗസല്യ. സഹോദങ്ങൾ: സുജിത, സബിത.
റിയാദിൽ തീ പൊള്ളലേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
10:33 PM Feb 14, 2017 | Deepika.com