ഇരിങ്ങാലക്കുട: തണ്ണീർത്തടങ്ങൾക്കുപുറമെ ഇരിങ്ങാലക്കുട മേഖലയിലെ ചിറകളും അതിജീവനത്തിനു പൊരുതുന്നു. ചാലക്കുടിപ്പുഴ മുതൽ കരുവന്നൂർ
പ്പുഴവരെ പഴനിച്ചിറ, ഉരിയച്ചിറ, പൊതുന്പു ചിറ, കദളിച്ചിറ, പനംകുറ്റിച്ചിറ തുടങ്ങി പഴയ മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട പ്രദേശത്തുമാത്രം 142 ചിറകളാണ് ഉണ്ടായിരുന്നത്.
ഇരിങ്ങാലക്കുടയിലും സമീപത്തെ മുരിയാട്, ആളൂർ, പടിയൂർ, പൂമംഗലം, വേളൂക്കര, കാട്ടൂർ, കാറളം, പറപ്പൂക്കര തുടങ്ങിയ പ ഞ്ചായത്തുകളിലും കൃഷിക്കും കുടിക്കാനും വെള്ളം സമൃദ്ധമായിരുന്നു. ചിറകളെല്ലാംനികത്തുകയും കൈയേറുകയും ചെയ്തതോടെ ഈ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ഇരിങ്ങാലക്കുട പ്രദേശത്ത് 30 ഓളം കുളങ്ങൾ മലിനീകരിക്കപ്പെടു കയോനികത്തപ്പെടുക യോ ചെയ്തുവെന്നാണ് അനൗദ്യോഗിക കണക്ക്.
ഒരേക്കറോളം ഉണ്ടായിരുന്ന കുളത്തെ നവീകരണത്തിന്റെ മറവിൽ ചെറുതാക്കി. പ്രധാന തോട് കെട്ടിയടച്ചും തോട് നികത്തിയും കുളത്തിലേയ്ക്കുള്ള വെള്ളത്തിന്റെ വരവു തടഞ്ഞു.
200 ഏക്കറോളം വരുന്ന ഇരുപ്പൂ മുണ്ടകൻ പുഞ്ചനെൽപ്പാടശേഖരം നികത്തി കരഭൂമിയാക്കിക്കൊണ്ടിരിക്കുന്നു. കരിങ്കല്ലിന്റെ മതിലുകൾ പാടത്ത് അതിരുകൾ തിരിക്കാൻ തുടങ്ങിയതോടെ പ്രതിഷേധങ്ങളും സമരങ്ങളും പേരിനു മാത്രമായി. ഇരിങ്ങാലക്കുടയിൽ മാത്രം 300 ഏക്കറോളം പാടം അനധികൃതമായി നികത്തിയിട്ടുണ്ട്.
പഴയ മുനിസിപ്പൽ പ്രദേശത്ത് ഒരിഞ്ചുപോലും ഇന്നു കൃഷി ചെയ്യാൻ അവശേഷിക്കുന്നില്ലെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. കരുവന്നൂർ പുഴക്ക് തെക്കുഭാഗത്തു നിന്നാണ് പതിനൊന്നായിരത്തിലേറെ ഹെക്ടർ പാടശേഖരം ഇന്ന് പ്രതിസന്ധിയിലാണ്. 20 വർഷം മുന്പ് പെരുവല്ലിപ്പാടത്തു നിന്നാണ് തണ്ണീർത്തടങ്ങളുടെ നാശത്തിനു തുടക്കം. കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയിൽ നിന്നാരംഭിച്ച് കാക്കത്തുരുത്തി പോത്താനിപ്പാടംവരെ ചെന്നെത്തിയിരുന്ന ആയിരം ഏക്കറിലേറെ വരുന്ന പെരുവല്ലിപ്പാടം വ്യവസായ വികസനത്തിന്റെ പേരിലാണ് ആദ്യം നികത്തപ്പെട്ടത്. ഇന്നു നൂറുകണക്കിനു വീടുകളും മറ്റു സ്ഥാപനങ്ങളുംകൊണ്ട് പ്രദേശം നിറഞ്ഞു.
പഴയ മുനിസിപ്പാലിറ്റി പ്രദേശത്ത് പൂതംകുളം ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തുനിന്നും സിവിൽ സ്റ്റേഷൻവരെ നീണ്ടുകിടക്കുന്ന ചാലിയാംപാടവും നികത്തി. മഴക്കാലത്ത് ചന്തക്കുന്നു ഭാഗത്തുനിന്നും മങ്ങാടിക്കുന്നിൽ നിന്നും ഒഴുകി വന്നിരുന്ന മഴവെള്ളം തടഞ്ഞുനിന്നിരുന്ന സ്ഥലമാണ് ഇതോടെ
ഇല്ലാതായത്. കാട്ടൂർ റോഡിലും പാടം നികത്തപ്പെട്ടു. ഇരുപ്പൂകൃഷി ചെയ്തിരുന്ന പല സ്ഥലങ്ങളും ഒന്നായിച്ചുരുങ്ങി. പലയിടങ്ങളും തരിശുനിലങ്ങളായി മാറിക്കഴിഞ്ഞു.
ഇരിങ്ങാലക്കുട മേഖലയിലെ ചിറകൾ അതിജീവനപ്പോരാട്ടത്തിൽ
10:50 PM Feb 13, 2017 | Deepika.com