ചാലക്കുടി: ചിമ്മിനി ഡാമിൽനിന്നുള്ള വെള്ളം ചാലക്കുടി ജലസേചന പദ്ധതിയുമായി ബന്ധപ്പിച്ച് രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സമർപ്പിച്ച പദ്ധതി വെളിച്ചം കണ്ടില്ല. 1996-ൽ വി.കെ.രാജൻ കൃഷിമന്ത്രിയായിരുന്നപ്പോൾ ഇൻവെസ്റ്റിഗേഷൻ നടപടികൾ ആരംഭിച്ചതായിരുന്നു. കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ചാലക്കുടി ഇറിഗേഷൻ പ്രോജക്ട് കമ്മിറ്റി ജലസേചനമന്ത്രിക്ക് നിവേദനം നല്കിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
ജലസംഭരണി പ്രദേശങ്ങളിൽനിന്നും മണ്ണൊലിച്ചും മറ്റും റിസർവോയറുകൾ നികന്നു. ഇതുമൂലം ഇവയുടെ ജലസംഭരണശേഷിയും കുറഞ്ഞു.
വേനലിൽ വൈദ്യുതി ഉത്പാദനം നാമമാത്രമായി ചുരുങ്ങി. സംസ്ഥാനത്തെ ഇതര പദ്ധതികളേക്കാൾ മുൻപന്തിയിലായിരുന്നു ചാലക്കുടി നദിയുടെ ജലസേചന പദ്ധതി. ഷോളയാർ, പെരിങ്ങൽകുത്ത് വൈദ്യുതി ഉത്പാദനകേന്ദ്രങ്ങളിൽനിന്നും ലഭ്യമായികൊണ്ടിരുന്ന വെള്ളം യഥേഷ്ടം വേനൽക്കാലങ്ങളിലും ലഭിച്ചുകൊണ്ടിരുന്നതാണ് കാരണം.
വേനലിൽ വൈദ്യുതി ഉല്പാദനം കുറഞ്ഞതോടെ കനാലുകളിലേക്ക് വെള്ളം തുറന്നുവിടാൻ പറ്റാതായി. പുഴയിലെ ജലനിരപ്പും കുറഞ്ഞു. വെള്ളമില്ലാത്തതിനാൽ കൃഷികൾ ഉണങ്ങിനശിച്ചുകൊണ്ടിരിക്കുന്നു. പല പ്രദേശങ്ങളിലും കുടിക്കാൻപോലും വെള്ളമില്ലാത്ത അവസ്ഥ. ഏറെ കാലങ്ങളായി വേനൽക്കാലങ്ങളിൽ അനുഭവപ്പെടുന്ന ദുരവസ്ഥ ഇതാണ്.
ചിമ്മിനി ഡാമിൽനിന്നുള്ള വെള്ളം പ്രയോജനപ്പെടുത്തുകയെന്നതാണ് ശാശ്വതമായ പരിഹാരം. ചിമ്മിനി ഡാമിൽ സംഭരിച്ചിട്ടുള്ള വെള്ളത്തിന്റെ പകുതിപോലും വേനലിൽ പ്രയോജനപ്പെടുത്തുന്നില്ല. മഴക്കാലത്ത് ഡാം നിറയുന്പോൾ വെള്ളം തുറന്നുവിടുകയും ചെയ്യുന്നു. ഇതിൽ സംഭരിക്കപ്പെട്ടിട്ടുള്ള വെള്ളം കോൾനിലങ്ങളിലെ ഉപയോഗം കഴിച്ചുള്ളത് നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്. വേനൽക്കാലത്ത് ചാലക്കുടി, കൊടകര, മാള, ഇരിങ്ങാലക്കുട എന്നീ നിയോജകമണ്ഡലങ്ങളിലെ പാടശേഖരങ്ങളിലെ കൃഷികൾക്കും കുടിവെള്ളത്തിനും ഉപയോഗപ്പെടുത്തുവാൻ കഴിയും. കുറുമാലിപ്പുഴയിൽ വരന്തരപ്പിള്ളി ഭാഗത്ത് കാരിക്കാവിൽ ഒരു റഗുലേറ്റർ നിർമിച്ച് പുഴയിലെ ജലവിതാനം ഉയർത്തി പുഴയുടെ മറുകരയിൽനിന്ന് ഒരു കനാൽ നിർമിച്ച് അതുവഴി ചാലക്കുടി ജലസേചനപദ്ധതിയുടെ നിലവിലുള്ള കുറ്റിച്ചിറ ഭാഗത്ത് മെയിൻ കനാലുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
പുതുതായി നിർമിക്കുന്ന കനാലിന് 10 കിലോമീറ്റർ ദൂരം വരും. കുറ്റിച്ചിറ കനാലിലൂടെ താഴെയുള്ള പ്രദേശങ്ങളിലേക്ക് നിലവിലുള്ള കനാലുകളിലൂടെ വെള്ളം എത്തിക്കാൻ കഴിയും. പുതിയ കനാൽ ഒരു റിസർവോയറിന്റെ ഫലം ഉണ്ടാക്കും.
ഇനിയും വെളിച്ചം കാണാതെ ചാലക്കുടി ജലസേചന പദ്ധതി
10:35 PM Feb 13, 2017 | Deepika.com