പാലപ്പിള്ളി/അതിരപ്പിള്ളി: പാലപ്പിള്ളിയിലും അതിരപ്പിള്ളിയിലും കാടിറങ്ങിയ കാട്ടാനകൾ ഭീതി വിതച്ചു. വൻ കൃഷിനാശമാണ് മേഖലകളിൽ കാട്ടാനകൾ വരുത്തിവച്ചത്.
പാലപ്പിള്ളി നടാംപാടം ഗേറ്റ്, കാരിക്കുളം, വലിയകുളം ജ്യൂങ് ടോളി കന്പനിയുടെ പുതുക്കാട് എസ്റ്റേറ്റ് എന്നിവിടങ്ങളിലിറങ്ങിയ കാട്ടാനകൾ എസ്റ്റേറ്റിലെ ഒരു വർഷമെത്തിയ ഇരുന്നൂറോളം റബർ തൈകൾ നശിപ്പിച്ചു. സമീപത്ത് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിയിലെ വാഴകൃഷിയും നശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. പാലപ്പിള്ളി- ചിമ്മിനി ഡാം റോഡിൽ നിലയുറപ്പിച്ച ആനക്കൂട്ടം സമീപത്തുള്ള കരിങ്കല്ലിൽ തീർത്ത ഭിത്തി തകർത്തു. പിന്നീട് തൊഴിലാളികളുടെ വീടിനോടു ചേർന്നുള്ള വാഴ നശിപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ തൊഴിലാളികൾ പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ ഓടിച്ചു.
പകൽ സമയത്തും ആനക്കൂട്ടം ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയതോടെ തൊഴിലാളി കുടുംബങ്ങൾ ഭീതിയിലാണ്. പതിറ്റാണ്ട ുകൾ പഴക്കമുള്ള ഒറ്റമുറി പാഡികളിലാണ് തൊഴിലാളികൾ താമസിക്കുന്നത്.
ആനകൾ തൊട്ടാൽ വീഴുന്ന അവസ്ഥയിലുള്ള പാഡികളിൽ ഭീതിയോടെയാണ് തൊഴിലാളികൾ അന്തിയുറങ്ങുന്നത്. കാട്ടാനശല്യം രൂക്ഷമായിട്ടും വനപാലകർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വനാതിർത്തിയിൽ വൈദ്യുത വേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ഇതുവരെയും അധികൃതർ പരിഗണിച്ചിട്ടില്ല.
അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ഞായറാഴ്ച പുലർച്ചെ ഇറങ്ങിയ കാട്ടാനക്കൂട്ടം കുരിയാപ്പിള്ളി ജോസിന്റെ 30 വാഴകളും രണ്ടു തെങ്ങും ഒരു ജാതിയും നശിപ്പിച്ചു. കാച്ചപ്പിള്ളി ത്രോസ്യാമ്മ, കൊർണേലി സെബാസ്റ്റ്യൻ എന്നിവരുടെ വാഴകളും തെങ്ങ്, കവുങ്ങ് മുതലായ കാർഷിക വിളകളും നശിപ്പിച്ചു. മറ്റു പലരുടെ കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്്. വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജവേലി പ്രവർത്തിക്കാത്തതാണ് വന്യമൃഗങ്ങൾ കാടിറങ്ങാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വനപാലകർ ആവശ്യമായ നടപടികൾ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കാടിറങ്ങി കാട്ടാനകൾ
10:35 PM Feb 13, 2017 | Deepika.com