നിലന്പൂർ: പിണറായി സർക്കാരിന്റെ ജനകീയ ഭരണത്തെ ഇടനാഴികയിലിരുന്ന് കളങ്കപ്പെടുത്താൻ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ശ്രമിക്കുന്നുവെന്ന് ജനതാദൾ- എസ് ദേശീയ സെക്രട്ടറി എ. നീലലോഹിതദാസൻ നാടാർ. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാർ നടത്തുന്ന ജനക്ഷേമകരമായ പദ്ധതികൾക്ക് തുരങ്കം വയ്ക്കാൻ ഐഎഎസ് ഉദ്യോഗസ്ഥൻമാരിൽ ഒരു വിഭാഗം ഉൾപ്പെടെ അധികാരത്തിന്റെ ഇടനാഴികയിൽ ശ്രമം നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആർഎസ്എസിന്റെ ആജ്ഞക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ സംസ്ഥാനത്തുണ്ട്. നിലന്പൂരിലെ പോലീസ് ആക്രമണത്തിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വേണ്ടവിധം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി കഴിവില്ലാത്ത ഭരണാധികാരിയാണെന്ന നിലയിൽ മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയോട് യോജിപ്പില്ല. ആർഎസ്എസ് കാര്യാലയത്തിൽ നിന്നു ലഭിക്കുന്ന നിർദേശങ്ങൾ അതേപടി നടപ്പാക്കുന്ന വെറും പാവ മാത്രമാണ് നരേന്ദ്രമോദിയെന്നും അതിനാൽ തന്നെ മോദി സർക്കാരിന്റെ നീക്കങ്ങളെ ജാഗ്രതയോടെ തന്നെവേണം നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാഡമി വിഷയവുമായി ബന്ധപ്പെട്ട് സിപിഎം സിപിഐയുമെടുത്ത നിലപാടുകളിൽ ഭിന്നതയുണ്ടെങ്കിൽ അത് പറഞ്ഞു തീർക്കേണ്ട ബാധ്യത ആ പാർട്ടികൾക്കു തന്നെയാണെന്ന് അദേഹം പറഞ്ഞു. 1967ൽ സിപിഎമ്മും സിപിഐയും ചേർന്ന് ഭരിച്ച സർക്കാരിന്റെ കാലത്താണ് ലോ അക്കാഡമിക്ക് ഭൂമി അനുവദിച്ചത്. അതിനാൽ തന്നെ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്പോൾ അഭിപ്രായ സമന്വയം ഉണ്ടാക്കേണ്ടത് ആ പാർട്ടികളുടെ മാത്രം ഉത്തരവാദിത്വമാണെന്നു അദ്ദേഹം പറഞ്ഞു.
ജനകീയ ഭരണത്തെ കളങ്കപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു: നീലലോഹിതദാസൻ നാടാർ
10:04 PM Feb 13, 2017 | Deepika.com