മലപ്പുറം: ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്ത കേന്ദ്രസർക്കാർ നടപടി അപലപനീയവും നീതീകരിക്കുവാൻ കഴിയാത്തതുമാണെന്നും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറൽസെക്രട്ടറി കെ.എൻ.എ. ഖാദറും പ്രസ്താവിച്ചു.
റണ്‍വേ നവീകരണം പൂർത്തീകരിക്കാത്ത വേളയിലാണ് കഴിഞ്ഞ വർഷങ്ങളിൽ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് നെടുന്പാശേരിയിലേക്ക് മാറ്റിയത്. എന്നാൽ നവീകരണം പൂർത്തിയാക്കിയ ഈ വർഷത്തിലും ഹജ്ജ് വിമാന സർവീസിൽ നിന്നു കരിപ്പൂരിനെ തഴഞ്ഞിരിക്കുകയാണ്. കേരളത്തിൽ നിന്നു ഏറ്റവും കൂടുതൽ ഹജ്ജ് യാത്രികർ മലബാറിൽ നിന്നാണുള്ളത്. അവർക്കൊക്കെ പ്രയാസകരമാകുന്ന നിലപാടാണ് കേന്ദ്രസർക്കാരും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സ്വീകരിച്ചിരിക്കുന്നത്. ഇത്തവണ മംഗലാപുരം പോലുള്ള ചെറിയ വിമാനത്താവളങ്ങളിൽ നിന്നു പോലും ഹജ്ജ് സർവീസ് നടത്തുവാൻ ടെൻഡർ ക്ഷണിച്ചിരിക്കുന്നു.
അത്തരം വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങൾ സർവീസ് നടത്തുകയില്ല എന്ന് മനസിലാക്കിയ അധികൃതർ ചെറിയ വിമാനങ്ങളുടെ സർവീസിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
എന്നാൽ കേരളത്തിൽ നിന്നുള്ള ഹാജിമാർക്കായി വലിയ വിമാനങ്ങളുടെ ക്വട്ടേഷൻ മാത്രം ക്ഷണിച്ചത് കരിപ്പൂരിനെ എംബാർക്കേഷൻ പോയിന്റാക്കാതിരിക്കാനുള്ള ആസൂത്രിത നീക്കമാണെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.
റണ്‍വേ നവീകരണ - ശാക്തീകരണ പ്രവൃത്തികൾ കഴിഞ്ഞ് മാർച്ച് 1ന് വിമാനത്താവളം തുറന്നു കൊടുക്കുമെന്ന് എയർപോർട്ട് അഥോറിറ്റി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ബിഹാറിലെ ഗയ വിമാനത്താവളത്തിൽ റീകാർപ്പറ്റിംഗ് ജോലികൾ നടന്നപ്പോൾ തന്നെ വിമാനസമയം പ്രത്യേകം ക്രമീകരിച്ച് അവിടെ ടെൻഡർ നടപടികൾ സ്വീകരിച്ചിരുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളും കേന്ദ്ര ഹജ്ജ്കമ്മിറ്റിയും ഈ വിഷയത്തിൽ ഇടപെട്ട് കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് പുന:സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങളും കെ.എൻ.എ. ഖാദറും പറഞ്ഞു
ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ പുനഃസ്ഥാപിക്കാത്തത് അപലപനീയം: മുസ്ലിംലീഗ്
10:04 PM Feb 13, 2017 | Deepika.com