മങ്കട: പുളിക്കൽപറന്പ് പെരുംപറന്പിൽ നിർമിക്കുന്ന പഞ്ചായത്ത് റോഡിന്റെ പ്രവൃത്തികൾ പഞ്ചായത്ത് നിർത്തിവപ്പിച്ചു. മങ്കട ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറാണ് പ്രവൃത്തികൾ നിർത്തിവയ്ക്കാൻ കരാറുകാരനു നിർദേശം നൽകിയത്.
മങ്കട ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.അബാസലിയുടെ വാർഡിൽ നടക്കുന്ന റോഡ് പ്രവൃത്തിയാണ് പഞ്ചായത്ത് ഇടപെട്ട് നിർത്തിവപ്പിച്ചത്. രണ്ടു ലക്ഷം രൂപ ചെലവഴിച്ച് നൂറു മീറ്റർ നീളം മണ്ണു നീക്കി ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിയാണ് ഈ റോഡിൽ നടത്തുന്നത്. ഇതിനു ടെൻഡർ നടപടികളായെങ്കിലും പഞ്ചായത്തുമായി കരാർ ഒപ്പുവയ്ക്കുകയോ സെക്യൂരിറ്റി തുക അടവാക്കുകയോ ചെയ്യാതെയാണ് കരാറുകാരൻ പ്രവൃത്തികൾ ആരംഭിച്ചത്. അനധികൃതമായ പ്രവൃത്തി ശ്രദ്ധയിൽപെട്ടതോടെയാണ് നിർമാണ പ്രവൃത്തികൾ തടഞ്ഞത്. കരാർ ഒപ്പുവച്ചതിനു ശേഷമേ പ്രവൃത്തികൾ നടത്താവൂവെന്ന് അസിസ്റ്റന്റ് എൻജിനീയർ നിർദേശം നൽകിയിട്ടുണ്ട്. റോഡ് പ്രവൃത്തി നടക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെംബറും കൂടിയായ പി.അബാസലി സോഷ്യൽ മീഡിയ വഴി പ്രചാരം നൽകിയിരുന്നു. ഇതു നിയന്ത്രിക്കാൻ പഞ്ചായത്ത് ഭരണ സമിതി നിർദേശം നൽകിയിരുന്നതായും സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് നിർമാണ പ്രവൃത്തികൾ പഞ്ചായത്ത് നിർത്തിവപ്പിച്ചിരിക്കുന്നത്.
മങ്കട -പെരുംപറന്പ് റോഡ് നിർമാണം നിർത്താൻ നിർദേശം നൽകി
10:04 PM Feb 13, 2017 | Deepika.com