ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിൽ കഴിഞ്ഞ മൂന്നുദിവസമായി നടന്നുവരുന്ന അന്താരാഷ്ട്ര ഭൗമശാസ്ത്ര പഠനസമ്മേളനത്തിൽ 37 പ്രബന്ധങ്ങളും പത്തു പോസ്റ്ററുകളും അവതരിപ്പിച്ചു.
ഇന്ത്യയിൽ പെട്രോളിയത്തിന്റെ ഉപഭോഗം വർധിച്ച സാഹചര്യത്തിൽ എണ്ണ പര്യവേക്ഷണം നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒാസ്ടേ്രലിയയിൽനിന്നുള്ള പെട്രോളിയം റിസർവോയർ വിദഗ്ധൻ ഡോ. സാജു മേനാച്ചേരി ചൂണ്ടിക്കാണിച്ചു.
പ്രാചീന കാലാവസ്ഥയെ മനസിലാക്കിയാൽ കാലാവസ്ഥയിൽ ഭാവിയിലുണ്ടാകാവുന്ന മാറ്റങ്ങൾ മോഡലിംഗിൽ കൂടി കണ്ടെത്താമെന്നും സൂക്ഷ്മജീവികളുടെ ഫോസിലുകൾ പഴയ കാലാവസ്ഥയുടെ ഒരു സൂചികയാണെന്നും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി മുൻ മേധാവി ഡോ.രാജീവ് നിഗം വ്യക്തമാക്കി.
ബാക്ടീരിയ ഉപയോഗിച്ച് സമുദ്രജലനിരപ്പിലെ വ്യതിയാനം എങ്ങനെ മനസിലാക്കാമെന്നാണ് തൃശിനാപ്പിള്ളിയിൽനിന്നുള്ള ഡോ. ഭാവതരിണയുടെ കണ്ടെത്തൽ. ആഗോളകാലാവസ്ഥയെ പൂർണമായും മനസിലാക്കാൻ അന്റാർട്ടിക് ഹിമ പാളികളെപ്പറ്റി കൂടുതൽ അറിയേണ്ടതുണ്ടെന്ന് അന്റാർട്ടിക് പര്യവേഷണസംഘത്തിലെ ശാസ്ത്രജ്ഞനായ ഡോ. തന്പാൻ മേലോത്ത് പറഞ്ഞു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ഡോ. കുസുമം ചൊവ്വയിലെ ഖനിജങ്ങളെപ്പറ്റിയും ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസിലെ ഡോ. വി.ജെ. രാജേഷ് ചന്ദ്രനിലെ ശിലകളെപ്പറ്റിയും വിശദീകരിച്ചു. മംഗൾയാൻ മിഷനിൽനിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്യാൻ യുവശാസ്ത്രജ്ഞർക്ക് അനേകം അവസരമുണ്ടെന്ന് അവർ പറഞ്ഞു.
അണ്ണാ യൂണിവേഴ്സിറ്റി പ്രൊഫസർ എൽ. ഇളങ്കോ, ഡോ. ഗണേഷ് ജയഗോപാൽ, എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ.ജോസ് തെക്കൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ലിന്റോ ആലപ്പാട്ട് എന്നിവർ സമാപനച്ചടങ്ങിൽ പ്രസംഗിച്ചു. ജിയോളജി വകുപ്പിൽനിന്നു വിരമിക്കുന്ന ഡോ.ആർ.വി. രാജൻ, ഡോ.എസ്. ശ്രീകുമാർ എന്നിവരെ പൂർവ വിദ്യാർഥികളും പ്രതിനിധികളും ചേർന്ന് ആദരിച്ചു.
ക്രൈസ്റ്റിൽ അന്താരാഷ്ട്ര ഭൗമശാസ്ത്ര പഠനസമ്മേളനം സമാപിച്ചു
10:23 PM Feb 12, 2017 | Deepika.com