സ്വന്തം ലേഖകൻ
തൃശൂർ: ധാരണയിലും കമ്മിറ്റി രൂപീകരണത്തിലും വിശ്വാസമില്ല, പച്ചക്കറികളുമായി ലോറികൾ തൃശൂരിലേക്ക് എത്തില്ലെന്നു ഡ്രൈവർമാർ. ശക്തൻ തന്പുരാൻ നഗറിലെ വ്യാപാരികളിൽനിന്ന് ഇരട്ടക്കൂലി ഈടാക്കില്ലെന്നും പച്ചക്കറിയുമായി എത്തുന്ന ലോറി ഡ്രൈവർമാരെ ദ്രോഹിക്കില്ലെന്നും ചുമട്ടുതൊഴിലാളി യൂണിയനുകൾ സമ്മതിക്കുകയും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ഒത്തുതീർപ്പുണ്ടാക്കിയത് ലോറി ഡ്രൈവർമാരെ അറിയിച്ചിരുന്നെങ്കിലും ഇന്നലെയും ലോറികൾ മാർക്കറ്റിലെത്തിയില്ല. ദിവസവും നാൽപതോളം ലോറികൾ എത്താറുള്ള മാർക്കറ്റിൽ മൂന്നു ലോറികളാണ് പച്ചക്കറികളുമായി എത്തിയത്. ഇങ്ങനെ ഒത്തുതീർപ്പുണ്ടാക്കിയാലും തങ്ങൾ വരില്ലെന്നും ചുമട്ടുതൊഴിലാളി യൂണിയൻ പ്രതിനിധികൾ മേട്ടുപാളയത്തുവന്നു കരാർ ഒപ്പിട്ടാലേ പച്ചക്കറികളുമായി എത്തുകയുള്ളൂവെന്നും ലോറി ഡ്രൈവർമാർ പറഞ്ഞതോടെ വീണ്ടും മാർക്കറ്റ് സ്തംഭനത്തിലേക്കു നീങ്ങുകയാണ്.
ചുമട്ടുതൊഴിലാളികൾ നടത്തുന്ന വട്ടംകറക്കലിലും ഭീഷണിയിലും പ്രതിഷേധിച്ചാണു ലോറി ഡ്രൈവർമാർ പണിമുടക്കിയത്. വ്യാപാരികളും ചുമട്ടുകാർക്കെതിരേ രംഗത്തെത്തിയിരുന്നു. വ്യാപാരശാലകളിൽ ചരക്കെത്തിക്കാൻ ഇരട്ടക്കൂലി ഈടാക്കുന്നതിനെതിരേയാണു വ്യാപാരികൾ സമരരംഗത്തെത്തിയത്. പ്രശ്നം പരിഹരിക്കാതെ പച്ചക്കറികളുമായി ഇനി ശക്തൻ മാർക്കറ്റിലേക്കില്ലെന്നു ലോറി ഡ്രൈവർമാരും പ്രഖ്യാപിച്ചതോടെയാണ് പ്രശ്നം പരിഹരിക്കാൻ ഒത്തുതീർപ്പുണ്ടാക്കുകയും നിരീക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തിരിക്കുന്നത്. എന്നാൽ ഇവിടെയുണ്ടാക്കിയ ഒത്തുതീർപ്പ് തങ്ങൾ അംഗീകരിക്കില്ലെന്നും മേട്ടുപാളയത്തെത്തി ഒത്തു തീർപ്പുണ്ടാക്കണമെന്ന ആവശ്യവുമായി ലോറി ഡ്രൈവർമാർ വാശി പിടിച്ചതോടെ പ്രശ്നം പരിഹരിക്കാനുള്ള അടുത്ത ശ്രമങ്ങൾ ആരംഭിച്ചിരിക്കയാണ്. എന്തായാലും ഇന്നും മാർക്കറ്റിൽ ലോറികൾ പച്ചക്കറികൾ എത്തില്ലെന്നാണ് ഡ്രൈവർമാർ പറഞ്ഞിരിക്കുന്നത്.
പച്ചക്കറി ലോറികൾ ഇന്നും എത്തില്ല
01:40 AM Feb 10, 2017 | Deepika.com