തൃശൂർ: നാളികേരത്തിന്റെ തറവില 40 രൂപയായി വർധിപ്പിക്കണമെന്ന് അനിൽ അക്കര എംഎൽഎ ആവശ്യപ്പെട്ടു.
നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുന്പോഴും നാഫെഡ് വളരെ കുറഞ്ഞ വിലയ്ക്കാണു നാളികേരം സംഭരിക്കുന്നത്. സംഭരിച്ചതിനുള്ള വില കർഷകർക്കു നൽകിയിട്ടുമില്ല. നാളികേരത്തിനു കിലോയ്ക്ക് 35 രൂപയും വെളിച്ചെണ്ണയ്ക്കു 150 രൂപയുമാണ് ഇപ്പോഴത്തെ വില. എന്നാൽ കേരഫെഡിന്റെ നേതൃത്വത്തിൽ നാളികേരം സംഭരിക്കുന്നത് 25 രൂപയ്ക്കാണ്.
സംഭരണ വില വർധിപ്പിക്കുമെന്നു പലതവണ കൃഷിമന്ത്രി നിയമസഭയിൽ ഉറപ്പു നൽകിയെങ്കിലും പൊതുമാർക്കറ്റിൽ കിലോയ്ക്ക് പത്തു രൂപയിൽ കൂടുതൽ വർധനയുണ്ടായിട്ടും കേരഫെഡ് ഇതേവരെ വില വർധിപ്പിച്ചിട്ടില്ല.
കാലാവസ്ഥയിലുണ്ടായ വ്യതിയാനവും വരൾച്ചയും മൂലം സംസ്ഥാനത്തെ ഭൂരിഭാഗം തെങ്ങുകൾക്കും പലതരത്തിലുള്ള കേടുകളുണ്ടായി. ഇതുമൂലം നാളികേരം ഉത്പാദനം വൻതോതിൽ കുറഞ്ഞു. അനിൽ അക്കര ചൂണ്ടിക്കാട്ടി.
തേങ്ങയുടെ തറവില കൂട്ടണമെന്ന് അനിൽ അക്കര എംഎൽഎ
01:37 AM Feb 10, 2017 | Deepika.com