മണ്ണുത്തി: വെറ്ററിനറി കോളജിൽ സംഘടിപ്പിച്ച ദേശീയ ശിൽപശാലയും പ്രദർശനവും കാർഷിക അറിവിന്റെ വിരുന്നൊരുക്കി, ഒപ്പം കൗതുകവും. നാടൻ ഇനത്തിൽപെട്ട കന്നുകളും പക്ഷികളും മറ്റു ഇതര മൃഗങ്ങളും, പശുമൂത്രം, ചാണകം തുടങ്ങിയവയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ, ആയുർവേദ മരുന്നുകൾ എന്നിവയും പ്രദർശനത്തിൽ ജനങ്ങൾക്കു പരിചയപ്പെടുത്തി. വെച്ചൂർ പശു, വടകര പശു, അനങ്ങൻമല പശു, കാസർകോഡ് കുള്ളൻ, കുട്ടനാടൻ താറാവ്, പോര് കോഴി, കരിങ്കോഴി തുടങ്ങിയ പക്ഷികളും കാഴ്ചവിരുന്നൊരുക്കി. ഇന്നു വൈകീട്ട് അഞ്ചിനു പ്രദർശനം അവസാനിക്കും.
ഏറ്റവും കൂടുതൽ പാൽ തരുന്ന വടകര പശു പ്രദർശനത്തിലെ കൗതുകമാണ്. ഒരു ദിവസം നാലുമുതൽ ആറുലിറ്റർ വരെ പാൽ കിട്ടുന്നു. നൂറു മുതൽ 110 സെന്റീ മീറ്റർ ഉയരമാണ് ഇവയ്ക്ക്. വടകര പ്രദേശത്തുമാത്രമായി കണ്ടുവരുന്നു. സംസ്ഥാനത്ത് 400ഓളം പശുക്കളുണ്ടെന്നാണ് പറയപ്പെടുന്നത്.
മൂന്നരവയസുള്ള നാണം കുണുങ്ങി ഗംഗ ലാളിത്യംകൊണ്ട് കാഴ്ചക്കാരെ കൈയിലെടുത്തു. പ്രദർശനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പശുക്കുട്ടിയാണിത്. പാലക്കാട് പട്ടാന്പിയിൽനിന്നാണ് ഗംഗ എത്തിയിരിക്കുന്നത്. ഉടമസ്ഥനായ എം.ബ്രഹ്മദത്തൻ നന്പൂതിരിയും ഗംഗയുടെ കൂടെയുണ്ട്. ഇയാളുടെ വെച്ചൂർ ഇനത്തിലെ നാലാം തലമുറക്കാരിയാണ് ഗംഗ.
അങ്കമാലിയിൽ മാത്രമായി കണ്ടുവരുന്ന അങ്കമാലി പന്നി കൾക്കു കറുപ്പുനിറമാണ്. അകിട് താഴെ തൂങ്ങിക്കിടന്ന് നിലത്ത് ഉരയുന്ന വിധത്തിലാണ്. മറ്റു പന്നികളേക്കാൾ ഉയരം കുറവാണിതിന്.
വംശനാശ ഭീഷണി നേരിടുന്ന അട്ടപ്പാടി ബ്ലാക്ക് ആടുകൾ കൗണാനുള്ള അവസരവും പ്രദർശനത്തിൽ ഉണ്ടായിരുന്നു. കർഷകരുടെ കൈയിൽ ഈ ആടുകൾ ഇല്ലാതായിരിക്കുന്നു. ഇറച്ചിക്കായാണ് ഇവയെ വളർത്തുന്നത്.
കൂട്ടത്തിൽ പ്രതിരോധശേഷിയുള്ള മലബാറി ആടുകൾ ശ്രദ്ധേയമാണ്. ഇറച്ചിക്കായി ഉപയോഗിക്കുന്ന ഇവ ഒരു പ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങളെ വരെ നല്കും. മലബാർ പ്രദേശങ്ങളിലാണ് കൂടുതൽ കണ്ടുവരുന്നതെങ്കിലും ഇപ്പോൾ കേരളത്തിലെ വിവിധ ഇടങ്ങളിൽ കണ്ടുവരുന്നു.
തത്തികളിച്ചും കൊത്തുകൂടിയും പക്ഷിക്കൂട്ടം കാഴ്ചയ്ക്കെത്തിയവരുടെ മനംകവരുന്നുണ്ട്. കുട്ടനാടൻ താറാവ്, പോർകോഴി, കരിങ്കോഴി, മുള്ളൻകോഴി, നാടൻ താറാവ്... മുട്ടയ്ക്കും ഇറച്ചിക്കും ഉപയോഗിക്കുന്ന ഏകദേശം 400 രൂപയോളം വിലവരുന്ന കരിങ്കോഴിയെ ആയുർവേദ മരുന്നുകളുണ്ടാക്കാനും ഉപയോഗിക്കുന്നു.
മൂല്യവർധിത വസ്തുക്കളാണ് പ്രദർശനത്തിലെ പ്രധാന ആകർഷകം. പഞ്ചഗവ്യത്തിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരം പ്രദർശനത്തിൽ ഉണ്ടായിരുന്നു. മനുഷ്യശരീരത്തിനു ഉത്തമമായ നിരവധി ആയുർവേദ മരുന്നുകളും ഇവയിൽനിന്നും ഉണ്ടാക്കുന്നു. മരുന്നുകളും പ്രദർശനത്തിലുണ്ടായിരുന്നു.
കാർഷിക അറിവുകൾ പകർന്ന് ശില്പശാലയും പ്രദർശനവും; സമാപനം ഇന്ന്
01:28 AM Feb 10, 2017 | Deepika.com