കോഴഞ്ചേരിയിൽ മൊബൈൽ റസ്റ്റോന്റ്

11:35 PM Feb 09, 2017 | Deepika.com
കോഴഞ്ചേരി: മൊബൈൽ റെസ്റ്റോറന്റ് വിഭാഗത്തിൽ മോട്ടോർ വാഹനവകുപ്പിന്റെയും സർക്കാരിന്റെയും അനുമതിയോടെ ജോളീസ് കിച്ചൻ ഉദ്ഘാടനത്തിനൊരുങ്ങുന്നു.

ദീർഘകാലം തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് മുൻ മെംബർ ജോളിയും ഭർത്താവ് കെഎസ്ഇബി റിട്ടയേഡ് ഉദ്യോഗസ്‌ഥൻ രാജനുമാണ് ജോളീസ് കിച്ചണിന്റെ പിന്നിലെ അമരക്കാർ. 15 ലക്ഷം രൂപ ചെലവിൽ ബംഗളൂരുവിൽ രൂപകല്പന നടത്തിയ വാഹനത്തിലാണ് ഭക്ഷണം ആവശ്യക്കാർക്ക് വിളമ്പുന്നത്.

പഴയ തലമുറയുടെ ഇഷ്‌ടവിഭവമായിരുന്ന ’’ചട്ടിയിൽ മീൻ വറ്റിച്ചത്’’ ഉൾപ്പെടെയുള്ള നാടൻ പാരമ്പര്യ വിഭവങ്ങളാണ് റെസ്റ്റോറന്റിലുള്ളത്. പ്ലാസ്റ്റിക് കവറുകളും പാത്രങ്ങൾക്കും പകരമായി പ്രകൃതിദത്തമായ പാളയിലാണ് വിഭവങ്ങൾ നൽകുന്നത്.

ഇതിനുവേണ്ടി മംഗലാപുരത്തുനിന്നുമാണ് പാളകൾ എത്തിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേകതരം ഇലയിലും ആഹാരം വിളമ്പും.

നാടൻ വിഭവമായ പുട്ട്, ഇഡ്ഡലി, വിവിധയിനം ദോശകൾ, ഗോതമ്പു പൊറോട്ട നാടൻ കോഴിക്കറി, പാരമ്പര്യരീതിയിൽ തയാർ ചെയ്ത മത്സ്യവിഭവങ്ങളും കിലോക്കറി എന്ന വ്യത്യസ്തമായ വിഭവവും മൊബൈൽ റെസ്റ്റോറന്റിൽ ലഭിക്കും. സാമ്പാർ, അവിയൽ തുടങ്ങിയ വെജിറ്റേറിയൻ കറികളും മത്സ്യവിഭവങ്ങളും കിലോ അളവിൽ ആവശ്യക്കാർക്ക് നൽകും. ഇതിനുള്ള പ്രത്യേക തരത്തിലുള്ള യന്ത്രങ്ങളും മൊബൈൽ റെസ്റ്റോറന്റിൽ ക്രമീകരിച്ചിട്ടുണ്ട്.

പഴമയും പുതുമയും സംയോജിപ്പിച്ച് നാടൻ കറിക്കൂട്ടുകൾ ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് ഉടമ പറഞ്ഞു. ജോളീസ് കിച്ചൺ ആൻഡ് ദ ഫുഡ് ട്രക്കിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് മന്ത്രി മാത്യു ടി. തോമസ് കോഴഞ്ചേരിയിൽ നിർവഹിക്കും.