മാള: പുത്തൻചിറ പഞ്ചായത്തിൽ പിണ്ടാണി ഒന്‍പതാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും പ്രചരണത്തിൽ സജീവമായി. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ജനതാദളിന്റെ പി.സി.ബാബുവാണ്. എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ മഹേഷ് മോഹനനും എൻഡിഎയുടെ സ്ഥാനാർഥി ബിജെപിയുടെ സനീഷ്കുമാർ പടിയഞ്ചേരിയുമാണ്. ഈ മാസം 21നാണ് ഇലക്ഷൻ. 22ന് ഫലപ്രഖ്യാപനവും.
കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ വിജയിച്ച സിപിഐയിലെ മോഹനൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് റീ ഇലക്ഷൻ വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച പി.സി.ബാബു തന്നെയാണ് റീ ഇലക്ഷനിലും മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച മോഹനന്റെ മകനാണ് ഇപ്രാവശ്യം എൽഡിഎഫ് സ്ഥാനാർഥിയായ മഹേഷ് മോഹനൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറ്റൊരു വാർഡിൽ നിന്നുള്ള സ്ഥാനാർഥിയായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. ഇപ്രാവശ്യം ഒന്‍പതാം വാർഡിൽ നിന്നു തന്നെയുള്ള സനീഷ് കുമാറിനെ രംഗത്ത് ഇറക്കി കൂടുതൽ വോട്ടുകൾ നേടാനാണ് എൻഡിഎ മുന്നണിയും ശ്രമിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ രണ്ട് റിബൽ സ്ഥാനാർഥികൾ മത്സരരംഗത്ത് ഉണ്ടായിട്ടും 12 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടത്. വെൽഫെയർ പാർട്ടിയും മത്സരരംഗത്ത് ഉണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടും. ഇപ്പോൾ യുഡിഎഫിന്റെയും ബിജെപിയുടെയും പിൻതുണയോടെ എൽഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച സുജിത്ത് ലാലാണ് ഇപ്പോൾ പഞ്ചായത്ത് ഭരിക്കുന്നത്.
റീ ഇലക്ഷനിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചാൽ യുഡിഎഫിന് ഏഴ് അംഗങ്ങളാകും. യുഡിഎഫ്- 6, എൽഡിഎഫ്-6, ജെസിഎം-1, ബിജെപി-1, സ്വതന്ത്രർ-1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ ഇപ്പോഴത്തെ കക്ഷിനില. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.പി.സോണിയെ പ്രസിഡന്റാക്കി എൽഡിഎഫ് തിരിച്ചടിക്കുകയായിരുന്നു. ബിജെപി പിന്തുണയോടെ എൽഡിഎഫ് വിമതനെ പ്രസിഡന്റ് ആക്കിയതിൽ പ്രതിഷേധിച്ചു കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ ഇപ്പോഴും ചേരിതിരിഞ്ഞ് പ്രവർത്തിക്കുകയാണ്. ഇത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.
മൂന്ന് മുന്നണികളും മത്സരരംഗത്ത് സജീവം
02:05 AM Feb 09, 2017 | Deepika.com