ചെമ്മാപ്പിള്ളി: തങ്ങളുടെ സന്തോഷത്തെയും കാരുണ്യത്തേയും സഹാനുഭൂതിയെയും കാശു കുടുക്കയിൽ നിക്ഷേപിച്ച്, കയറിക്കിടക്കാൻ വീടില്ലാത്ത സഹപാഠിക്ക് കൂടൊരുക്കാൻ കുരുന്നുകൾ.
ചെമ്മാപ്പിള്ളി എഎൽപി സ്കൂളിലെ നഴ്സറി ക്ലാസ് അടക്കമുള്ള വിവിധ ഡിവിഷനുകളിലെ കുട്ടികളാണ് വാടകയ്ക്ക് താമസിക്കുന്ന സഹപാഠിയെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. വീടില്ലാത്തതിനാൽ തൊഴുത്തിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ പശ്ചാത്തലം മനസിലാക്കിയപ്പോഴാണ് പിടിഎയുടെ ശ്രദ്ധ ഈ ആശയത്തിലേക്ക് പതിഞ്ഞത്.
മൂഞ്ഞേലി റെജി - ബിനി ദന്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാർഥി റിഗിൻസിനു വേണ്ടിയാണ് സ്കൂളിലെ കൂട്ടുകാർക്കൊപ്പം പിടിഎയും നാട്ടുകാരും ഒത്തു ചേരുന്നത്. റെജിയും ബിനിയും കൂലിവേല ചെയ്താണ് മക്കളെ പഠിപ്പിക്കുന്നതും കുടുംബം പുലർത്തുന്നതും. വീട് നിർമിച്ചു നൽകുന്നതിനു തയ്യാറായി പലരും മുന്നോട്ടുവന്നിരുന്നുവെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ അതെല്ലാം പാഴാവുകയായിരുന്നു.
ഇന്നലെ സ്കൂൾ അസംബ്ലിയിൽ വച്ച് റിഗിൻസിന്റെ കൂട്ടുകാരെല്ലാം പിടിഎ നൽകിയ കാശു കുടുക്കയും വാങ്ങി കൂട്ടുകാരനെ പുത്തൻവീട്ടിലേക്ക് കൈപിടിച്ചു കയറ്റുമെന്ന പ്രതിജ്ഞയുമായിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്. അദ്ധ്യയന വർഷം അവസാനിക്കുന്പോൾ സമാഹരിച്ച തുക വിദ്യാർഥിക്ക് കൈമാറുമെന്ന് പിടിഎ പ്രസിഡന്റ് ഇ.പി.ഹരീഷ്, ഹെഡ്മിസ്ട്രസ് സുഷമ ടീച്ചർ എന്നിവർ പറഞ്ഞു.
സഹപാഠിക്ക് വീട് നിർമിക്കാൻ സ്കൂളിൽ നന്മക്കുടുക്ക
01:55 AM Feb 09, 2017 | Deepika.com