മാള: മാളയിലെ ജൂത പൈതൃകങ്ങളായ സെമിത്തേരിയും പള്ളിയും ആർക്കിയോളജി വിഭാഗത്തിന് കൈമാറാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിനെതിരെ നാട്ടുകാരിൽ പ്രതിഷേധം ശക്തമാകുന്നു.
ഇവ രണ്ടും ആർക്കിയോളജി വിഭാഗത്തിന് കൈമാറിയാൽ മാള ടൗണിലെ നിർമാണ പ്രവർത്തനങ്ങളെല്ലാം സ്തംഭിക്കും എന്നതാണ് പ്രധാന കാരണം. ആർക്കിയോളജി വിഭാഗം ഏറ്റെടുക്കുന്ന സ്മാരകങ്ങൾക്ക് 300 മീറ്റർ ചുറ്റളവിൽ നിർമാണ പ്രവർത്തികളൊന്നും നടക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ 300 മീറ്റർ ചുറ്റളവിൽ നിർമാണ പ്രവർത്തികൾ നിരോധിച്ചാൽ മാള ടൗണിലോ ആശുപത്രിപടി, ചക്കാംകോട്, അന്പലപറന്പ് പ്രദേശങ്ങളിലോ നിർമാണ പ്രവർത്തികളൊന്നും നടത്താൻ അനുവദിക്കുകയില്ല. ഇത് ജനജീവിതം ദുസഹമാക്കും. നിലവിൽ ഇവിടെ ഭൂമിയുള്ളവർക്ക് ഭൂമി വിൽക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും.
വിറ്റാൽ തന്നെ വില ലഭിക്കാത്ത അവസ്ഥയായിരിക്കും. മാള ടൗണിൽ 10 ലക്ഷത്തിൽ കൂടുതൽ തുക സെന്റിന് വിലയുള്ളപ്പോൾ ഭൂമിക്ക് വിലയിടിഞ്ഞാൽ ജനങ്ങളുടെ ജീവിതം ദുസഹമാകും. ഇതിനെതിരെ നാളെ ജനകീയ കണ്വൻഷൻ നടത്താനും നാട്ടുകാർ തീരുമാനിച്ചു.
മാളയിലെ ജൂത സ്മാരകങ്ങൾ മുസരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനമായ സ്ഥിതിക്ക് ഇപ്പോൾ ആർക്കിയോളജി വിഭാഗത്തിന് കൈമാറുന്നത് പഞ്ചായത്ത് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്ന് നാട്ടുകാർ ആരോപിച്ചു.
ജൂത പൈതൃകങ്ങളുടെ സംരക്ഷണം മുസരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ തീരുമാനിച്ചതിനു പിന്നാലെ ആർക്കിയോളജി വിഭാഗത്തിന് കൈമാറാൻ തീരുമാനിച്ചതിനു പിന്നിൽ ചില തൽപര കക്ഷികളുള്ളതായുംആരോപണമുണ്ട്. 300 മീറ്റർ ചുറ്റളവിൽ നിർമാണ പ്രവർത്തികൾ നടത്താൻ സ്ഥലം ഉടമകളും പഞ്ചായത്തും തമ്മിൽ ഒരു എഗ്രിമെന്റ് എഴുതിയിണ്ടാക്കാം എന്നാണ് പഞ്ചായത്ത് നിലപാട് എന്നറിയുന്നു. എന്നാൽ ഈ എഗ്രിമെന്റിനെകോടതിയിൽ ആർക്കും ചോദ്യം ചെയ്യാം എന്നിരിക്കെ ജനങ്ങൾ ഇതിനെ അംഗീകരിക്കാൻ തയാറല്ലെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ജൂത പൈതൃക കൈമാറ്റം:പ്രതിഷേധം ശക്തം
02:19 AM Feb 08, 2017 | Deepika.com