മാള: കടുപ്പൂക്കര പള്ളി പുനപ്രതിഷ്ഠ നാളെ. ഇടവകയിലെ 51 കുടുംബങ്ങളുടെ കൂട്ടായ്മയിലാണു ദേവാലയം യാഥാർഥ്യമായത്. പുനർനിർമിക്കപ്പെട്ട വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമധേയത്വത്തിലുള്ള ദേവാലയത്തിന്റെ കൂദാശയും പുനപ്രതിഷ്ഠയും നാളെ രാവിലെ 9.30 ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും.
ആദ്യകാലത്ത് പുത്തൻചിറ ഫൊറോന ഇടവകയുടെ ഭാഗമായിരുന്ന കടുപ്പൂക്കരയിൽ 1978 ഒക്ടോബർ രണ്ടിനാണ് മാർ ജെയിംസ് പഴയാറ്റിൽ ദേവാലയത്തിന് തറക്കല്ലിട്ടത്. 1981 മാർച്ച് 15 ന് ദൈവാലയം കൂദാശചെയ്തു. 1981 ജൂലായ് 26ന് കടുപ്പൂക്കരയെ ഇടവകയായി ഉയർത്തി. അന്ന് ഇടവകയിൽ 24 കുടുംബങ്ങളുണ്ടായിരുന്നു. 42 വർഷങ്ങൾ പിന്നിടുന്പോൾ ഇടവകയിൽ 51 കുടുംബങ്ങളുണ്ട്. നവീകരണ പ്രവർത്തനങ്ങൾ 2022 സെപ്തംബർ 25ന് വികാരി ഫാ. ബിനോയ് കോഴിപ്പാട്ടിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ഒന്‍പത് മാസത്തെ പരിശ്രമങ്ങൾ കൊണ്ട് ദേവാലയ നിർമിതി പൂർത്തീകരിച്ചു.
നാളെ വൈകിട്ട് 5.30 ന് ഇടവകദിനാഘോഷവും മതബോധന വാർഷികവും നടത്തും. ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറൽ മോണ്‍. ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്യും ഇടവകകാരുടെ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ വികാരി ഫാ. ബിനോയ് കോഴിപ്പാട്ട്, ട്രസ്റ്റി ജിനീഷ് ഫ്രാൻസിസ്, ജനറൽ കണ്‍വീനർ ബെന്നി ചിറയത്ത്, കെ.കെ.സണ്ണി എന്നിവർ പറഞ്ഞു.
കടുപ്പൂക്കര പള്ളി പുനപ്രതിഷ്ഠ നാളെ
12:52 AM Jun 10, 2023 | Deepika.com